ബെയ്ജിങ്: ഇന്ത്യ ചൈന തമ്മിലുള്ള ബന്ധം വഷളായി തുടുന്ന സാഹചര്യത്തിൽ
ഈ മാസംതന്നെ രാജ്യംവിടണമെന്ന് പിടിഐ വാര്‍ത്താ ഏജന്‍സിയുടെ ലേഖകനോട് ചൈനീസ് അധികൃതര്‍ നിര്‍ദേശിച്ചു. രാജ്യത്തെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇടയാക്കുന്നതാണ് നീക്കം.
ഇന്ത്യയില്‍നിന്നുള്ള നാല് മാധ്യമ പ്രവര്‍ത്തകരാണ് ഈ വര്‍ഷം ആദ്യം ചൈനയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ അടുത്തിടെ ചൈന വിട്ടു. ദി ഹിന്ദുവിന്റെ ഒന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പ്രസാര്‍ ഭാരതിയുടെ രണ്ടും ലേഖകര്‍ക്ക് ഏപ്രലില്‍ ചൈന വിസ പുതുക്കി നല്‍കിയില്ല.
ഇതിനു പിന്നാലെ ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ മാത്രമാണ് ചൈനയില്‍ അവശേഷിച്ചിരുന്നത്. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ മുഴുവന്‍ പുറത്താക്കാനുള്ള നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല.
അതിനിടെ, വിസ പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സിന്‍ഹുവവാര്‍ത്താ ഏജന്‍സിയുടെയും ചൈന സെന്‍ട്രല്‍ ടെലിവിഷന്റെയും മാധ്യമ പ്രവര്‍ത്തകരുടെ അപേക്ഷ ഇന്ത്യയും തള്ളിയിട്ടുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിത്തുടങ്ങിയത്. അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന നിലപാടിലാണ് ഇന്ത്യ.