Thursday, 19 March - 2026

ജോലി സമയത്ത് ജീവനക്കാർ പുറത്തിറങ്ങാതിരിക്കാൻ ഓഫീസ് ചങ്ങലയ്ക്ക് പൂട്ടി സെക്യൂരിറ്റി

ജോലി സമയത്ത് അനുവാദമില്ലാതെ ജീവനക്കാർ പുറത്തിറങ്ങാതിരിക്കാൻ ഓഫീസ് വാതിലുകൾ പുറത്ത് നിന്ന് പൂട്ടിയതിന് വൻ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഒരു സ്ഥാപനം ഇപ്പോൾ ഏറ്റുവാങ്ങുന്നത്.

എഡ്‌ടെക് സംരംഭകനായ രവി ഹാൻഡ ട്വിറ്ററിൽ പങ്കിട്ട വീഡിയോയാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കിടയിൽ വൻ രോക്ഷം ഉയര്‍ത്തിയത്. വീഡിയോയിൽ ഒരു തൊഴിൽ സ്ഥാപനത്തിന്‍റെ വാതിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ പുറത്ത് നിന്ന് പൂട്ടുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്.

എന്തിനാണ് ഇത്തരത്തിൽ തൊഴിലാളികളെ പൂട്ടിയിടുന്നത് എന്ന് ചോദിക്കുമ്പോൾ തന്‍റെ അനുവാദമില്ലാതെ ജീവനക്കാരെ ഓഫീസിന് പുറത്ത് വിടരുതെന്ന് മാനേജർമാരിൽ ഒരാൾ ആവശ്യപ്പെട്ടതായാണ് ഈ സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത്.  സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ നെറ്റിസണ്‍സിനിടെയില്‍ വലിയ രോഷാമാണ് ഉയര്‍ത്തിയിരിക്കുന്നത്.

കോഡിങ് നിൻജാസ് എന്ന സ്ഥാപനമാണ് ഇത്തരത്തിൽ തൊഴിലാളികളെ പൂട്ടിയിട്ടതിന്‍റെ പേരിൽ സാമൂഹിക മാധ്യമങ്ങളില്‍ വൻവിമർശനം ഏറ്റുവാങ്ങിയത്. ഏതായാലും സംഭവം വിവാദമായതോടെ വിശദീകരണക്കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് കമ്പനി. രണ്ടാഴ്ച മുൻപ് തങ്ങളുടെ സ്ഥാപനത്തിൽ നടന്ന ഈ സംഭവം അത്യന്തം ഖേദകരവും മോശമായ ഒന്നാണെന്ന് വിശദീകരിച്ച് കൊണ്ടുള്ളതായിരുന്നു കമ്പനിയുടെ പ്രസ്താവന.

തങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍റെ ഭാഗത്ത് നിന്നും വന്ന ഇത്തരത്തിലൊരു തെറ്റിന് കമ്പനി എല്ലാ തൊഴിലാളികളോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഇനിയൊരിക്കലും സമാനമായ രീതിയിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്നും പ്രസ്താവനയിൽ ഉറപ്പ് നൽകുന്നു. മാത്രമല്ല, സംഭവത്തിന് കാരണക്കാരനായ ജീവനക്കാരൻ തന്‍റെ തെറ്റ് മനസ്സിലാക്കിയതായും കമ്പനിയോടും മറ്റ് ജീവനക്കാരോടും ക്ഷമ ചോദിച്ചതായും പ്രസ്താവനയിലൂടെ കമ്പനി അറിയിച്ചു.

Most Popular

error: