കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ നാലിന് പുലർച്ചെ കണ്ണൂ​രിൽ നിന്നും; മൊത്തം 63 വിമാന സർവീസുകൾ

0
1974

കരിപ്പൂർ: ഇത്തവണ
കേരളത്തിൽ നിന്നും ഹജ്ജിമാർക്ക്
63 വിമാന സർവീസുകൾ. ആദ്യവിമാനം ജൂൺ നാലിനു പുറപ്പെടും. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി 63 സർവിസുകളാണ് ഇക്കുറിയുളളത്. കരിപ്പൂരിലും കണ്ണൂരിലും എയർഇന്ത്യ എക്സ്പ്രസും കൊച്ചിയിൽ സഊദി എയർലൈൻസിനുമാണ് ഹജ്ജ് സർവിസ് ചുമതല. കരിപ്പൂർ – 44, ​കണ്ണൂർ – 13, കൊച്ചി – ഏഴ് സർവിസുകൾ.

ഈ വർഷത്തെ ആദ്യ വിമാനം ജൂൺ നാലിന് പുലർച്ചെ 1.45ന് കണ്ണൂ​രിൽ നിന്നും പുറപ്പെടും. അതേ ദിവസം പുലർച്ചെ 4.25ന് കരിപ്പൂരിൽ നിന്നുളള ആദ്യവിമാനവും പുറപ്പെടും. ഇവിടെ നിന്നും ആദ്യദിനം രണ്ട് സർവിസുകളുണ്ട്. കരിപ്പൂരിലും കണ്ണൂരിലും 145 പേർ വീതമാണ് ഓരോ വിമാനത്തിലുണ്ടാകുക.
ഇവി​ടെ എയർഇന്ത്യ എക്സ്പ്രസിന്റെ ചെറിയ വിമാനങ്ങളാണ് ഉപയോഗിക്കുക.

കൊച്ചിയിൽ നിന്നും ജൂൺ ഏഴിന് രാവിലെ 11.30നാണ് ആദ്യവിമാനം. ആദ്യ വിമാനത്തിൽ 405 തീർത്ഥാടകരാണ് പുറപ്പെടുക. ഇവിടെ നിന്നും ജൂൺ ഒമ്പത്, 10, 12, 14,21, 25 തിയതികളിലാണ് മറ്റ് വിമാനങ്ങൾ.

കണ്ണൂ​രിൽ നിന്നും ജൂൺ ആറ്, ഏഴ്, എട്ട്, 11, 12, 13, 14,15, 18, 20, 21, 22 തിയതികളിലാണ് സർവിസ്. കരിപ്പൂരിൽ നിന്നും ജൂൺ 22 വരെ ദിവസവും രണ്ട് വിമാനങ്ങളുണ്ട്. ജൂൺ അഞ്ച്, ഒമ്പത്, 10, 16, 17, 19 തിയതികളിൽ മൂന്നെണ്ണവും. കേരളത്തിലെ തീർത്ഥാടകർ ജിദ്ദയിലേക്കാണ് പുറപ്പെടുക. മടക്കയാത്ര മദീനയിൽ നിന്നും. ജൂലൈ 13 മുതൽ ആഗസ്റ്റ് രണ്ട് വരെയാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്രയിൽ 64 സർവിസുകളാണുളളത്.

ആദ്യവിമാനം 13 ന് വൈകിട്ട് 6.15ന് കരിപ്പൂരിലെത്തും. അന്ന് രാത്രി 10.45ന് രണ്ടാം വിമാനവും മടങ്ങിയെത്തും. കണ്ണൂരിൽ ജൂലൈ 14ന് പുലർച്ചെ 4.30നാണ് ആദ്യവിമാനം എത്തുക. ആഗസ്റ്റ് രണ്ട് വരെ രണ്ടിടത്തും വിമാനങ്ങൾ മടങ്ങിയെത്തും. കൊച്ചി വഴി പോയവരുടെ ആദ്യസംഘം ജൂലൈ 18ന് രാവിലെ 10നാണ് മടക്കം. 26 വരെ ഏഴ് സർവിസുകളാണ് ഇവി​ടെയുളളത്.