തൊഴില്‍ വിസ സംബന്ധിച്ച സുപ്രധാന തീരുമാനത്തിന് അംഗീകാരം

0
2820

അബുദാബി: തൊഴില്‍ വിസ സംബന്ധിച്ച സുപ്രധാന തീരുമാനത്തിന് അംഗീകാരം. യുഎഇയില്‍ പ്രവാസികളുടെ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്കാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

നിലവില്‍ രണ്ട് വര്‍ഷ കാലാവധിയിലാണ് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത്. തൊഴില്‍ പെര്‍മിറ്റുകള്‍ എടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കണമെന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.

യുഎഇയിലെ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത്. തൊഴില്‍ പെര്‍മിറ്റില്ലാതെ യുഎഇയില്‍ ജോലി ചെയ്യുന്നത് കുറ്റകരവുമാണ്. ധനകാര്യ, സാമ്പത്തിക, വ്യാവസായിക കാര്യങ്ങള്‍ക്കുള്ള ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കമ്മിറ്റിയാണ് തൊഴില്‍ വിസകളുടെ കാലാവധി നിലവിലുള്ള രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശ നല്‍കിയത്.

തൊഴില്‍ മാറുമ്പോള്‍ വിസാ ഫീസ് എടുത്തുകളയണമെന്ന മറ്റ് ശുപാര്‍ശകളും ഇതോടൊപ്പമുണ്ടായിരുന്നു. അതേസമയം പ്രൊബേഷന്‍ പീരിഡ് കഴിഞ്ഞ് തൊഴിലാളികള്‍ ഒരു തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യണമെന്ന കമ്മിറ്റിയുടെ ശുപാര്‍ശ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചു. എന്നാല്‍ തൊഴിലുടമ അനുമതി നല്‍കുകയാണെങ്കില്‍ ഈ നിബന്ധന ഒഴിവാക്കുകയും ചെയ്യാം. 

ഈ വര്‍ഷം രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ 72,000ല്‍ അധികം പരിശോധനകള്‍ നടത്തിയതായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിനെ അറിയിച്ചു.