കുഞ്ഞൻ ചിത്രശലഭം ഗൾഫിലെത്തി; ശലഭത്തെ കണ്ടെത്തിയവരിൽ മലയാളിയും

0
1958

അബുദാബി: അബുദാബിയിലും ദുബായിലും കുഞ്ഞൻ ചിത്ര ശലഭത്തെ (കോമൺ ബാൻഡഡ് ഔൾ) കണ്ടു. ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ കാണാത്ത ശലഭത്തെ കണ്ടെത്തിയവരിൽ ഒരാൾ മലയാളിയാണ്. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കിരൺ കണ്ണൻ. അബുദാബി പരിസ്ഥിതി ഏജൻസി കിരണിന്റെ കണ്ടെത്തലിന് അംഗീകാരം നൽകി. 

ഇന്ത്യയിലെ ജൈവ സ്ഥിതിയുമായി ബന്ധമില്ലാത്ത യുഎഇയിൽ ഈ ശലഭങ്ങൾ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. ദേശാടന സ്വഭാവമോ ദീർഘദൂരം പറക്കാനുള്ള കഴിവോ ഇവയ്ക്കില്ല. ശലഭത്തെ കണ്ടതിനു സമീപം ഇതിന്റെ ലാർവയും കണ്ടെത്തി. യുഎഇയുടെ കാലാവസ്ഥയിൽ ശലങ്ങൾ മുട്ടയിടാനും പുതിയ ശലഭങ്ങൾക്കു ജന്മം നൽകാനും തുടങ്ങിയതായി കിരൺ കണ്ണൻ പറഞ്ഞു.  ബ്രിട്ടിഷ് പൗരൻ ഏഞ്ചല മാർതോർപ്പും സമാന ശലഭത്തെ ദുബായിൽ നിന്നു കണ്ടെത്തിയിരുന്നു. 

വലിയ കണ്ണുള്ള ശലഭം അതിവേഗമാണ് പറക്കുന്നത്. ചിറകുകൾക്ക് തവിട്ടു നിറമാണ്. ചിറകിൽ വെളുത്ത വരയും കാണാം. ചിത്രമെടുക്കുന്നതു പോലും ശ്രമകരമായിരുന്നെന്ന് കിരൺ പറഞ്ഞു. അബുദാബിയിലെ റിക്രിയേഷൻ പാർക്കിലാണ് കോമൺ ബാൻഡഡ് ഔളിനെ കണ്ടത്. 

ജീവികൾ അവരുടെ ആവാസ വ്യവസ്ഥ സ്വാഭാവികമായും വികസിപ്പിക്കുന്ന റേഞ്ച് എക്സ്റ്റൻഷന്റെ ഭാഗമായാണോ ശലങ്ങൾ ഗൾഫിലെത്തിയതെന്ന പഠനം നടക്കുകയാണ്. പാഴ്സൽ ബോക്സുകളിലോ ഇന്ത്യയിൽ നിന്നുള്ള കപ്പലുകളിലോ കയറിയാവാം ശലഭങ്ങൾ കടൽ കടന്നത്. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങളായതോടെ പരിസ്ഥിതിയുമായി ശലഭം ഇണങ്ങിയെന്ന് മനസ്സിലാക്കാമെന്നും കിരൺ പറഞ്ഞു.