ലഹരിമരുന്നിനെതിരായ പോരാട്ടം വിജയകരം; സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി

0
1495

റിയാദ്: ലഹരിമരുന്നിനെതിരായ പോരാട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ മഹത്തായ ശ്രമങ്ങളെ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ
അഭിനന്ദിച്ചു. മാതൃരാജ്യത്തിന്റെ സുരക്ഷയും ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിലും അവരുടെ പങ്കിനെ പ്രശംസിച്ചു.

മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് സെൻട്രൽ ഓപ്പറേഷൻസ് റൂമിന്റെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യവേ, കിരീടാവകാശിയുടെ പിന്തുണയും നിർദ്ദേശങ്ങളും നേതൃത്വവും ഉള്ള പ്രചാരണം വ്യക്തമായ ഫലങ്ങൾ കൈവരിക്കുന്നതായി മന്ത്രി ആവർത്തിച്ചു.  “പ്രചാരണം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, ലഹരിമരുന്ന് വ്യാപാരികൾക്കും കള്ളക്കടത്തുക്കാർക്കുമെതിരായ ശക്തമായ നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മയക്കുമരുന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന സുരക്ഷാ വിഭാഗങ്ങളിലെ കമാൻഡർമാർക്ക് മന്ത്രി ആശംസകൾ അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് തന്റെ ആശംസകൾ അറിയിക്കാൻ അദ്ദേഹം സുരക്ഷാ കമാൻഡർമാരോട് നിർദ്ദേശിച്ചു.

ലഹരിമരുന്ന് വ്യാപാരികളെയും കള്ളക്കടത്തുകാരെയും കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിലൂടെ ലഹരിമരുന്ന് ചെറുക്കുന്നതിൽ പൗരന്റെ അവബോധത്തെയും പങ്കിനെയും മന്ത്രി പ്രശംസിച്ചു, അത്തരം വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് ഊന്നിപ്പറഞ്ഞു.

 യോഗത്തിൽ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി ഡോ. നാസർ അൽ ദാവൂദ്, ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര സഹമന്ത്രി ലഫ്. ജനറൽ സയീദ് അൽ ഖഹ്താനി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹിഷാം അൽ ഫാലിഹ്, മന്ത്രാലയം അണ്ടർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.