ഭോപ്പാല്‍: മധ്യപ്രദേശിലെ ധാറിൽ
കൊവിഡ് ബാധിച്ച് ‘മരിച്ചയാള്‍’ രണ്ട് കൊല്ലത്തിനുശേഷം വീട്ടില്‍ മടങ്ങിയെത്തി. കമലേഷ് പട്ടീദാര്‍ എന്നയാളാണ് ബന്ധുക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്.
കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആശുപത്രിയില്‍ കഴിയവേ മുപ്പത്തിയഞ്ചുകാരനായ കമലേഷ് പട്ടീദാര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയും വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയും ചെയ്തിരുന്നു. 2021-ലായിരുന്നു സംഭവം. എന്നാല്‍, ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കമലേഷ് കരോഡ്കല ഗ്രാമത്തിലെ ബന്ധുവീട്ടിലെത്തുകയായിരുന്നു.
ഗുജറാത്തിലായിരുന്ന സമയത്താണ് കമലേഷിന് കോവിഡ് ബാധിക്കുന്നത്. കോവിഡിന്‍റെ രണ്ടാം തരംഗകാലത്തായിരുന്നു അത്. ഗുരുതര രോഗബാധിതനായതിനെ തുടര്‍ന്ന് വഡോദരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമലേഷ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് സംസ്‌കാരക്രിയകള്‍ നടത്തിയശേഷം മധ്യപ്രദേശിലേക്ക് മടങ്ങുകയായിരുന്നുവെന്ന് കമലേഷിന്റെ ബന്ധു മുകേഷ് പറഞ്ഞു.