അബുദാബി: മാർബർഗ് വൈറസ് പടർന്നുപിടിച്ചതോടെ അതീവജാഗ്രതാ നിർദേശം നൽകി ഗൾഫ് നാടുകൾ. യു.എ.ഇ., സൗദി അറേബ്യ എന്നിവയ്ക്ക് പിന്നാലെ ബുധനാഴ്ച ഖത്തർ ആരോഗ്യമന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് വ്യക്തമാക്കി.
വൈറസ്ബാധ സംബന്ധിച്ച് പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായി സഹകരിച്ചുകൊണ്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെയുള്ള ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഖത്തർ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
മാറ്റിവെക്കാനാകാത്ത കാരണങ്ങളാൽ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ, ഇരു രാജ്യങ്ങളിലെയും പ്രാദേശിക ആരോഗ്യ അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഖത്തറിലെത്തുന്ന യാത്രികർ, 21 ദിവസം വരെ നിരീക്ഷണത്തിൽ കഴിയണം.