മസ്തിഷ്ക മരണം സംഭവിച്ച സഊദി യുവാവിന്റെ അവയവയങ്ങളിലൂടെ അഞ്ചു പേർക്ക് പുതുജീവിതം

0
1210

റിയാദ്: മസ്തിഷ്ക മരണം സംഭവിച്ച സൗദി യുവാവിന്റെ അവയവയങ്ങൾ അഞ്ചു പേർക്ക് പുതു ജീവിതം നൽകി. റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്ക മരണം സംഭവിച്ച 22 വയസുകാരന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. സഊദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷനാണ് ഇതിനുവേണ്ടി പ്രവർത്തിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുവാവിൽ നിന്ന് നീക്കം ചെയ്ത ഹൃദയം കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന 59 കാരനായ ഹൃദ്രോഗിയിൽ വിജയകരമായി മാറ്റിവെച്ചു. ശ്വാസകോശം റിയാദ് കിങ് ഫൈസൽ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലുള്ള 56 കാരനായ രോഗിയിലും മാറ്റിവെച്ചു. കരൾ 62 കാരനായ മറ്റൊരു രോഗിയിലും മാറ്റിവെച്ചു. ഈ ഓപ്പറേഷൻ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് പൂർത്തിയാക്കിയത്.

യുവാവിൽ നിന്ന് നീക്കം ചെയ്ത വൃക്കകൾ 34 വയസ് പ്രായമുള്ള യുവതിയിലും 60 പ്രായമുള്ള രോഗിയിലും മാറ്റിവെച്ചു. ഈ ഓപ്പറേഷനുകൾ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലും കിംഗ് ഫൈസൽ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലും പൂർത്തിയായി. അവയവമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയ അഞ്ചു പേരും സ്വദേശികളാണ്. മെഡിക്കൽ ധാർമികതക്ക് അനുസൃതമായും രോഗികളുടെ മെഡിക്കൽ മുൻഗണനകൾക്ക് അനുസൃതമായും നീതിപൂർവമായാണ് അവയവങ്ങൾ വിതരണം ചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കിയതെന്ന് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.

ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഫലമായാണ് മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്ത് അഞ്ചു രോഗികളിൽ വിജയകരമായി മാറ്റിവെക്കാൻ സാധിച്ചത്. അഞ്ചു രോഗികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും വിധം രോഗിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബത്തെ അങ്ങേയറ്റം പ്രശംസിക്കുകയാണെന്നും ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക