യു.എസ് ഡ്രോണിനെ ഇടിച്ചുവീഴ്ത്തി റഷ്യന്‍ ജെറ്റ്; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് അമേരിക്ക

0
1701

യുക്രെയ്ന്‍ സംഘർഷ പശ്ചാത്തലത്തില്‍ റഷ്യയും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടുന്നതിലേക്ക് വഴിവെക്കുന്നതാണ് ഈ സംഭവമെന്നും സൂചന

ബ്രസ്സൽസ്: അമേരിക്കൻ ഡ്രോണുമായി കൂട്ടിയിടിച്ച് റഷ്യൻ ജെറ്റ്. ഇടിയുടെ ആഘാതത്തില്‍ ഡ്രോൺ പൂർണമായി തകർന്നു. കരിങ്കടലിനു മുകളിൽ വച്ചായിരുന്നു സംഭവം. ‘ശ്രദ്ധയില്ലായ്മ’ എന്നാണ് ഇതിനെ യു.എസ് മിലിറ്ററി വിശേഷിപ്പിച്ചത്. റഷ്യൻ എസ്‌യു -27 യുദ്ധവിമാനമാണ് യുഎസ് എംക്യു- 9 ഡ്രോണുമായി കൂട്ടിയിടിച്ചത്. ഇതോടെ യുഎസ് വ്യോമസേന തങ്ങളുടെ ഡ്രോൺ താഴെയിറക്കാൻ നിർബന്ധിതരായെന്നാണ് അമേരിക്കൻ സൈന്യം റിപ്പോർട്ട് ചെയ്യുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എം‌ക്യു-9 ഡ്രോൺ രാജ്യാന്തര വ്യോമാതിർത്തിയിൽ പതിവ് ഓപ്പറേഷൻ നടത്തുകയായിരുന്നപ്പോൾ റഷ്യൻ വിമാനം തടഞ്ഞുനിർത്തി ഇടിക്കുകയായിരുന്നു എന്നാണ് അമേരിക്കയുടെ വാദം. എന്നാൽ ഇക്കാര്യം റഷ്യ നിഷേധിച്ചിട്ടുണ്ട്.
ശക്തമായ കൂട്ടിയിടിയിൽ ഡ്രോൺ തകരുകയും കടലിൽ വീണതായും യുഎസ് എയർഫോഴ്‌സ് ജനറൽ ജെയിംസ് ഹെക്കർ പറഞ്ഞു. അതേസമയം, അമേരിക്കയുടേയും സഖ്യകക്ഷികളുടെയും വിമാനങ്ങൾ രാജ്യാന്തര വ്യോമാതിർത്തിയിൽ നിരീക്ഷണം നടത്തുന്നത് തുടരുമെന്നും പ്രൊഫഷണലായും സുരക്ഷിതമായും പ്രവർത്തിക്കാൻ റഷ്യക്കാരോട് ആവശ്യപ്പെടുന്നുവെന്നും ഹെക്കർ കൂട്ടിച്ചേർത്തു. യുക്രെയ്ന്‍ സംഘർഷ പശ്ചാത്തലത്തില്‍ റഷ്യയും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടുന്നതിലേക്ക് വഴിവെക്കുന്നതാണ് ഈ സംഭവമെന്നും സൂചനയുണ്ട്.

രാജ്യാന്തര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണ പറക്കലിലായിരുന്നു എംക്യു–9 ഡ്രോണെന്ന് അമേരിക്ക പറഞ്ഞു. രണ്ട് റഷ്യന്‍ പോര്‍വിമാനങ്ങളാണ് ഡ്രോണിനെ പിന്തുർന്നത്. എന്നാൽ ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്താണ് എംക്യു-9 റീപ്പര്‍ പറന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഡ്രോണിനെ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന ആശയവിനിമയ ഉപകരണമാണ് ട്രാന്‍സ്‌പോണ്ടറുകള്‍.

നിരീക്ഷണത്തിനും പ്രഹരത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന എംക്യു–9 എന്ന ആളില്ലാ വിമാനം യുഎസിലെ ജനറൽ അറ്റോമിക്സ് എയ്റോനോട്ടിക്കൽ സിസ്റ്റംസാണ് വികസിപ്പിച്ചെടുത്തത്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നീ യുദ്ധഭൂമികളിൽ യുഎസ് പ്രഹരശ്രേണിയിലെ ഈ സജീവ സാന്നിധ്യം പാക്കിസ്ഥാനിലും നിരീക്ഷണ–പ്രഹരങ്ങൾക്കായി യുഎസ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

66 അടി വീതിയും 36 അടി നീളവും 12.5 അടി ഉയരവുമുള്ളവയാണ് ‘പ്രെഡേറ്റർ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇത്തരം ഡ്രോണുകൾ. 27 മണിക്കൂറോളം തുടർച്ചയായി പറക്കാനാകും. 50,000 അടി ഉയരത്തിൽ വരെ പറക്കുന്ന ഇവയ്ക്ക് ചെറുമിസൈലുകൾ ഉൾപ്പെടെ 1746 കിലോ യുദ്ധസാമഗ്രികൾ വഹിക്കാനാകും. ടേക്ഓഫിൽ വിമാനത്തിന്റെ മൊത്തം ഭാരം 4760 വരെയാകാം. നിയന്ത്രണകേന്ദത്തിൽ നിന്ന് 1850 കിലോമീറ്റർ ദൂരം വരെ എത്തിക്കാനാകും. മണിക്കൂറിൽ 370 കിലോമീറ്റർ സഞ്ചരിക്കും.

ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും നിരീക്ഷണ പ്രത്യാക്രമണങ്ങൾക്ക് ഇത്തരം ഡ്രോൺ ഉപയോഗിക്കുന്നു. എംക്യു 9 എന്നതിലെ ‘എം’ വിവിധോദ്ദേശം (മൾട്ടി റോൾ) എന്നതും ‘ക്യു’ എന്നത് വിദൂരനിയന്ത്രിതമെന്നതും 9 എന്നത് വിദൂരനിയന്ത്രിത വിമാനങ്ങളിലെ ഒൻപതാം പതിപ്പെന്നതുമാണ്. ക്യാമറകളും മിസൈലുകളും ഉൾപ്പെടുന്ന സംവിധാനമാണ് ഇത്തരം ഡ്രോണുകളിലേത്. 2015 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം യുഎസ് വ്യോമസേനയ്ക്കു കീഴിൽ 93 എംക്യു–9 റീപ്പർ ഡ്രോണുകളാണുള്ളത്.

ആകാശത്തു നിന്ന് കരയിലേക്ക് തൊടുക്കാവുന്ന നാലു ലേസർ നിയന്ത്രിത എജിഎം–114 ഹെൽഫയർ മിസൈലുകളാണ് ഇവയിൽ ഘടിപ്പിക്കുക. കൃത്യതയാർന്ന ആക്രമണങ്ങൾക്ക് ഇത് പര്യാപ്തമാണ്. ഒരു പൈലറ്റും സെൻസർ ഓപറേറ്ററും അടങ്ങുന്ന രണ്ടംഗ സംഘമാണ് ഡ്രോൺ നിയന്ത്രിക്കാനുണ്ടാകുക. നാലു ഡ്രോണുകളും സെൻസറുകളും ഉൾപ്പെടുന്ന ഒരു എംക്യു–9 യൂണിറ്റിന്റെ വില 64.2 ദശലക്ഷം ഡോളറാണ് (ഏകദേശം 460.70 കോടി രൂപ).

യുഎസിൽ നിന്ന് എംക്യു–9 ഡ്രോണുകൾ വാങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യയും. 2017 ജൂണിൽ ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും നടത്തിയ ചർച്ചകളിൽ ധാരണയായിരുന്നു. നാവിക–കരസേനകൾക്കായി 10 വീതം ഡ്രോണുകൾ വാങ്ങാനാണ് ഇന്ത്യയുടെ ശ്രമം. കാറ്റഗറി വൺ യുഎവി സാങ്കേതികവിദ്യയുള്ള സീ ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യ നേരത്തേ യുഎസിൽ നിന്ന് വാങ്ങിയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക