യുട്യൂബ് വിഡിയോകൾ ലൈക്ക് ചെയ്യുന്ന ജോലി… 29 വയസ്സുകാരിയിൽനിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടി ; അഞ്ച് പേർ അറസ്റ്റിൽ

0
1515

മുംബൈ: ടെക് കമ്പനിയുടെ ഡയറക്ടർമാരെന്നു പറഞ്ഞ്
ജോലി വാഗ്ദാനം ചെയ്ത് 29 വയസ്സുകാരിയിൽനിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ.

പുണെ സ്വദേശികളായ ബിന്ദുസർ ഷെലാർ (40), മഹേഷ് റാവത്ത് (24), യോഗേഷ് ഖൗലെ (28), അമരാവതി സ്വദേശികളായ അഖ്‌സെ ഖഡ്‌സെ (27), അമിത് തവാർ (28) എന്നിവരാണ് അറസ്റ്റിലായവർ.

ജോലിക്കു വേണ്ടി അപേക്ഷിക്കാവുന്ന രണ്ടു വെബ്സൈറ്റുകളിൽ ബയോഡേറ്റ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ യ‌ുട്യൂബ് വിഡിയോകൾ ലൈക്ക് ചെയ്യാനും അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് വാട്സാപ്പ് നമ്പറിലേക്ക് അയച്ച് പണം സമ്പാദിക്കാനും താൽപര്യമുണ്ടോ എന്നു ചോദിച്ച് സന്ദേശമെത്തി.

പ്രതികളിലൊരാൾ വിഡിയോ ലിങ്ക് അയച്ചുകൊടുക്കുകയും, യുവതി ആ സന്ദേശത്തിൽ നൽകിയ നിർദേശങ്ങൾ പാലിക്കുകയും ചെയ്തു. പിന്നാലെ സംഘം യുവതിയുടെ അക്കൗണ്ടിലേക്ക് 750 രൂപ നിക്ഷേപിച്ചു.

ഒരു ടെലഗ്രാം ഗ്രൂപ്പിൽ ചേരാനും സംഘം യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇവർക്കായി സംഘം സൃഷ്ടിച്ച വെർച്വൽ വാലറ്റിൽ യുവതി പരിശോധിച്ചപ്പോൾ ജോലി ചെയ്തതിന്റെ ഭാഗമായി മൂന്നു ലക്ഷം രൂപയുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനു ശേഷം യുവതിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസിന്റെ പേരിൽ സംഘം വ്യാജ കത്ത് അയക്കുകയായിരുന്നു. അക്കൗണ്ട് ക്ലിയർ ചെയ്യാൻ യുവതിയിൽ നിന്ന് പണം വാങ്ങുകയും ചെയ്തു. 11.4 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.

രണ്ടാഴ്ചയ്ക്കിടയിൽ ഇത്രയധികം രൂപ നഷ്ടപ്പെട്ടതിനു ശേഷമാണ് തന്റെ നിക്ഷേപവും ലാഭവും പിൻവലിക്കാൻ യുവതി ആവശ്യപ്പെട്ടത്. അപ്പോഴേക്കു സംഘം വാലറ്റ് ലോക്ക് ചെയ്തിരുന്നു. തുടർന്ന് തട്ടിപ്പാണെന്ന് മനസ്സിലാക്കിയ യുവതി പരാതി നൽകുകയും പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു.