ലഹരി ഉപയോഗിച്ച് ദുബൈ വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് 5000 ദിര്‍ഹം പിഴ

0
659

ദുബൈ: ലഹരി ഉപയോഗിച്ച്
ദുബൈ വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് 5000 ദിര്‍ഹം പിഴ ശിക്ഷ.
34 വയസുകാരനായ വിദേശ പൗരനാണ് ദുബൈ വാട്ടര്‍ കനാലില്‍ ചാടിയത്. മറൈന്‍ പട്രോള്‍ വിഭാഗം ഇയാളെ രക്ഷപ്പെടുത്തി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ നിയമവിരുദ്ധ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തയാതോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

യുഎഇ ഫെഡറല്‍ നിയമങ്ങള്‍ പ്രകാരമുള്ള ഷെഡ്യൂള്‍ അഞ്ചിലും എട്ടിലും ഉള്‍പ്പെടുന്ന ലഹരി പദാര്‍ത്ഥങ്ങളാണ് യുവാവ് ഉപയോഗിച്ചിരുന്നതെന്ന് ക്രിമിനല്‍ ലബോറട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലഹരി ഉപയോഗിച്ച കാര്യം പ്രതി നിഷേധിച്ചു. തനിക്ക് ചില മാനസിക രോഗങ്ങളുണ്ടെന്നും അതിന്റെ ചികിത്സയുടെ ഭാഗമായാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതെന്നും ഇയാള്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചില്ല. ഇതോടെ കോടതി 5000 ദിര്‍ഹം പിഴ ശിക്ഷ വിധിക്കുകയായിരുന്നു.

പിഴ ശിക്ഷയ്ക്ക് പുറമെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ബാങ്ക് ഇടപാടുകള്‍ നടത്താനും പ്രതിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് വഴിയോ മാറ്റേതെങ്കിലും സംവിധാനങ്ങളിലൂടെയോ മറ്റൊരാള്‍ക്ക് പണം കൈമാറാന്‍ പാടില്ല. ഇത്തരത്തിലുള്ള എന്തെങ്കിലും ഇടപാടുകള്‍ നടത്തണമെങ്കില്‍ യുഎഇ ആഭ്യന്തര മന്ത്രാലയവുമായുള്ള ആശയവിനിമയത്തിന് ശേഷം യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് ലഭിക്കേണ്ടതുണ്ട്.