ലോകത്തെ മുഴുവന്‍ അതിശയിപ്പിച്ച് അതിജീവന വാര്‍ത്ത; പക്ഷേ സന്തോഷ നിമിഷങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു

0
3880

റിയാദ്: ലോകത്തെ മുഴുവന്‍ അതിശയിപ്പിച്ച് അതിജീവന വാര്‍ത്ത. 49 കാരനായ മുഹമ്മജ് അഖാറും ഭാര്യ റഗ്ദയും 12 വയസ്സുകാരന്‍ മകനും. ഇനി ജീവിതത്തിലേക്കില്ലെന്ന് ഉറപ്പിച്ച് കഴിയുമ്പോഴാണ് ഇവരെ തേടി ആ വെളിച്ചമെത്തിയത്.

ഹതായി പ്രൊവിന്‍സിന്റെ തലസ്ഥാനമായ അന്താക്യയില്‍ നിന്നായിരുന്നു ലോകത്തെ മുഴുവന്‍ അതിശയിപ്പിച്ച് ഈ അതിജീവന വാര്‍ത്തയെത്തിയത്.

അല്ലാഹുഅകബര്‍ മുഴക്കി രക്ഷാപ്രവര്‍ത്തകര്‍ പ്രാഥമികമായ ചികിത്സ നല്‍കി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സന്തോഷ നിമിഷങ്ങള്‍ക്ക് പക്ഷേ ആയുസ്സ് കുറവായിരുന്നു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ 12 വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. ഇവരുടെ മറ്റു രണ്ടു മക്കളുടെ മൃതദേഹങ്ങളും സ്ഥലത്തു നിന്ന് കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

296 മണിക്കൂറാണ് ഇവര്‍ കനാറ്റ്‌ലി അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ കുടുങ്ങി കിടന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീയെയും പുരുഷനെയും സ്ട്രച്ചറില്‍ കയറ്റി ആംബുലന്‍സിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുട്ടിയെ രക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സിറിയയിലും തുര്‍ക്കിയിലുമായുണ്ടായ ഭൂകമ്പത്തില്‍ 45,000 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ലക്ഷകണക്കിന് പേര്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി ആറിനാണ് പ്രദേശത്ത് ഭൂകമ്പമുണ്ടായത്. തുര്‍ക്കിയില്‍ 39,672 പേരാണ് കൊല്ലപ്പെട്ടത്. 5800 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായാണ് ഗവണ്‍മെന്റും യു.എന്നും പറയുന്നത്.

ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 12 ദിവസങ്ങള്‍ക്ക് ശേഷം 45 കാരനെ രക്ഷപ്പെടുത്തിയിരുന്നു. 278 മണിക്കൂറുകള്‍ക്ക് ശേഷമാണ് സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ പ്രവിശ്യയായ ഹതായിലായിരുന്നു ഹകന്‍ യാസിനോഗ്ലു എന്നയാളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.