ഭൂകമ്പ ബാധിതരെ സഹായിക്കാൻ എന്ന പേരിൽ പണപ്പിരിവ്; ജാഗ്രത പുലർത്താൻ നിർദ്ദേശം

0
1482

ദുബായ്: അംഗീകൃത സർക്കാർ സംഘടനകൾ വഴി മാത്രമേ ദുരിതാശ്വാസ സഹായങ്ങൾ നൽകാവൂ എന്നും
ഭൂകമ്പ ബാധിതരെ സഹായിക്കാൻ എന്ന പേരിൽ തട്ടിപ്പു സംഘം പിരിവിനിറങ്ങിയതായും സർക്കാർ അറിയിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ധനസമാഹരണം. സഹായം ആവശ്യപ്പെട്ടു ബാങ്ക് വിവരങ്ങളും വെബ്സൈറ്റ് ലിങ്കുകളും നൽകും. ഇത്തരം വ്യാജന്മാർക്ക് അയച്ചു കൊടുക്കുന്ന പണം ആവശ്യക്കാർക്കു ലഭിക്കില്ലെന്നു മുന്നറിയിപ്പിൽ പറയുന്നു.

ഏതെങ്കിലും മാധ്യമങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നതു രാജ്യത്തു ശിക്ഷാർഹമാണ്. വ്യക്തികളായാലും കൂട്ടായ്മ വഴിയാണെങ്കിലും സംഭാവനകൾ സ്വീകരിക്കാൻ സർക്കാർ അനുമതി വേണം. ഫെഡറൽ നിയമപ്രകാരമാണ് വ്യാജ പണപ്പിരിവുകാരെ ശിക്ഷിക്കുക.

തടവും 2 – 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. പണപ്പിരിവിനോ വ്യാജ പ്രചാരണങ്ങൾക്കോ വെബ്സൈറ്റ് ഉണ്ടാക്കുക, പണപ്പിരിവുകൾക്ക് നേതൃത്വം നൽകുക, സമൂഹമാധ്യമ സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്തുക എന്നതിനു പുറമേ ഏതെങ്കിലും നിലയ്ക്ക് ധനസമാഹരണത്തിന്റെ ഭാഗമാകുന്നതും നിയമത്തിന്റെ പരിധിയിൽ വരും.