ഇസ്‌തംബൂൾ: ഭൂകമ്പം തകർത്തെറിഞ്ഞ തെക്കൻ തുർക്കിയിൽ നിന്നു രക്ഷപ്പെട്ട കാസർകോട് വെള്ളച്ചാൽ സ്വദേശി ഒ.ടി. അജ്മൽ മുഹമ്മദിന്റെ ഓർമകളിൽ ഇപ്പോഴും നടുക്കം. അജ്മലിന്റെ കൂടെ വേറെ 2 ഇന്ത്യൻ വിദ്യാർഥികൾ കൂടി ചുക്കുറോവ സർവകലാശാലയിൽ പഠിക്കുന്നുണ്ടായിരുന്നു.
തമിഴ്നാട്, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവർ. അദാന എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ആദ്യത്തെ ആഘാതത്തിനു ശേഷം അസാധാരണ ചലനങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. ഇടയ്ക്കുറങ്ങിയും ഉണർന്നും രാവിലെ 10 ആയപ്പോഴേക്കും ഉയരം കൂടിയ കെട്ടിടങ്ങളിൽ താമസിക്കുന്ന പലരും ഹോസ്റ്റൽ കെട്ടിടത്തിൽ അഭയം പ്രാപിച്ചു.
തുടർ ചലനങ്ങളിൽ പല കെട്ടിടങ്ങളും നിലംപൊത്തിക്കൊണ്ടിരുന്നു. രാത്രി വരെ എല്ലാവരും തുറസ്സായ സ്ഥലത്തു കഴിച്ചു കൂട്ടി. തണുപ്പിൽ ശരീരം വിറങ്ങലിച്ച അവസ്ഥയിലായിരുന്നു. ഭാഗ്യത്തിന് അജ്മൽ താമസിക്കുന്ന കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടായില്ല. സർവകലാശാല ക്യാംപസും കെട്ടിടങ്ങളും സുരക്ഷിതമാണ്.
പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷനൽ റിലേഷനിൽ ബിരുദ പഠനത്തിന് 5 മാസം മുൻപാണ് തുർക്കിയിലെത്തിയത്. വിദേശ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ സ്വന്തം രാജ്യത്തേക്കു മടങ്ങാമെന്നും ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ തിരികെ എത്തിയാൽ മതിയെന്നും തുർക്കി സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, 15 ദിവസത്തെ അവധി മാത്രമാണ് പ്രഖ്യാപിച്ചത്. ഗവേഷണ വിദ്യാർഥി ആലപ്പുഴ സ്വദേശി മുഹമ്മദ് അസീറിനൊപ്പം നിലവിൽ ഇസ്തംബുളിലാണ് ഇപ്പോൾ താമസിക്കുന്നത്. ക്ലാസുകൾ തുടങ്ങുമ്പോൾ അദാനയിലേക്കു മടങ്ങും.