സ്പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സഊദി പൊതു സുരക്ഷവകുപ്പിന്റെ മുന്നറിയിപ്പ്; മൂന്ന് തരത്തിലുള്ള പിഴകൾ പിഴകൾ ചുമത്തും

0
19249

റിയാദ്: സ്വന്തം സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ ശക്തമായ മുന്നറിയുപ്പുമായി സഊദി പൊതുസുരക്ഷ വിഭാഗം. ഇത്തരക്കാർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷാ വിധികൾ നടപ്പാക്കുമെന്നാണ് മുന്നറിയിപ്പ്. സ്പോൺസർക്ക് കീഴിൽ അല്ലാതെ പുറത്ത് ജോലി ചെയ്യുകയോ അനധികൃതമായി സ്വന്തം ബിസിനസ് നടത്തുകയോ ചെയ്യുന്ന പ്രവാസികള്‍ക്കെതിരെയാണ് മുന്നറിയിപ്പ് ആവർത്തിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസിക്ക് ചില പിഴകൾക്ക് വിധേയമാകുമെന്ന് ജനറൽ സെക്യൂരിറ്റി ട്വിറ്ററിൽ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ “അമ്പതിനായിരം റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും” നടപ്പിലാക്കുമെന്ന് പൊതു സുരക്ഷ വകുപ്പ് പുറത്ത് വിട്ട മുന്നറിയിപ്പിൽ വ്യക്തമാക്കി.

ഇത് കൂടാതെ, സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ള തൊഴിലാളികളെ മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്പോണ്‍സര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ലക്ഷം റിയാല്‍ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ ലഭിക്കുന്നതോടൊപ്പം അടുത്ത 5 വര്‍ഷത്തേക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.

അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്കെതിരെയും മുന്നറിയിപ്പുണ്ട്. അനധികൃതമായി സഊദിയില്‍ കഴിയുന്നവര്‍ക്ക് ജോലിയോ, താമസ സൗകര്യമോ, യാത്രാ സൗകര്യമോ നല്കിയാല്‍ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ യാത്ര സഹായം ചെയ്ത വാഹനവും, താമസ സൌകര്യം നല്കിയ കെട്ടിടവും കണ്ടു കെട്ടുകയും ചെയ്യും.

താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ സുരക്ഷ സേനക്ക് നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്ന് സുരക്ഷ വകുപ്പിന്റെ പൊതു നമ്പറായ 911 എന്ന നമ്പറിൽ വിളിക്കണമെന്നും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നും 999 എന്ന നമ്പറിലും ബന്ധപ്പെട്ട് ഇത്തരക്കാരെ സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നും പൊതുസുരക്ഷ വകുപ്പ് ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക