കൊവിഡിനെക്കുറിച്ച് അനാവശ്യ ഭീതി പടർത്തരുത്; ഐഎംഎ

0
1579

തിരുവനന്തപുരം: കൊവിഡിനെക്കുറിച്ച് അനാവശ്യ ഭീതി പടർത്തരുതെന്ന് ഐഎംഎ. കൊവിഡ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമായി തുടരാൻ സാധ്യതയുള്ളതിനാൽ തന്നെ കൊവിഡിനെ കുറിച്ച് അകാരണമായ ഭീതി ഉണ്ടാകുന്നത് നന്നായിരിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ പുതിയ വകഭേദങ്ങളെക്കുറിച്ച് ജീനോമിക് സീക്വൻസിഗ് മറ്റ് പല രോഗങ്ങളിലുമെന്നപോലെ ഇതിലും ശക്തമായി തുടരേണ്ടതിന്റെ ആവശ്യകത പ്രസക്തമാണ്. അത്തരം പരിശോധനകൾ കേരളത്തിലും വ്യാപകമായി ചെയ്യേണ്ടതായുണ്ട്.

ആരോഗ്യ പ്രവർത്തകർ, രോഗ ലക്ഷണമുള്ളവർ, അടച്ചിട്ട മുറികളിൽ വളരെ അടുത്ത് ദീർഘനേരം അപരിചിതരുമായി സംസാരിക്കുന്നവർ തുടങ്ങിയ ആൾക്കാർ മാസ്ക് ഉപയോഗിക്കേണ്ടതാണ്. ചില രാജ്യങ്ങളിലെ വ്യാപനം ഒമിക്രോൺ വേരിയന്റിന്റെ ഉപവിഭാഗം ആയതിനാൽ തന്നെ ഗുരുതരമായ രീതിയിലേക്ക് രോഗം മാറുവാനുള്ള സാധ്യത കുറവാണ്. സമൂഹമാധ്യമങ്ങളിൽ കൊവിഡ് ഉപവിഭാഗങ്ങളെക്കുറിച്ച് ഭീതിജനകമായ വസ്തുതകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തള്ളിക്കളയുന്നു.

അകാരണമായി ഭീതി വരുത്തുന്ന ഇത്തരം സന്ദേശങ്ങളും പ്രവർത്തനങ്ങളും സ്വീകാര്യമല്ല. കൊവിഡുമായി ഒത്തിണങ്ങി ജീവിച്ചു പോകുന്ന രീതി ദീർഘകാലം തുടരേണ്ടിവരും എന്നുള്ളതാണ് വസ്തുത. പുതിയ ഔട്ട് ബ്രേക്കുകളെ കുറിച്ച് നിദാന്ത ജാഗ്രത പുലർത്തുവാനും അതിനെക്കുറിച്ച് നിരന്തരം വിശകലനം ചെയ്യുവാനുമുള്ള സംവിധാനങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻകാലങ്ങളിലെന്നപോലെ തുടരുന്നതാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക