മലയാളി കമ്പനിയുടെ തൊഴിലാളി സൗഹൃദ നടപടികളെ അഭിനന്ദിച്ച് ബഹ്റൈൻ തൊഴിൽ മന്ത്രി

0
1362

മനാമ: പ്രവാസി മലയാളി വ്യവസായി രവി പിള്ളയുടെ ആർ പി ഗ്രൂപ്പിന്റെ തൊഴിലാളി സൗഹൃദ നടപടികളെ അഭിനന്ദിച്ച് ബഹറൈൻ തൊഴിൽ മന്ത്രി. മികച്ച തൊഴിലവസരവും തൊഴിലാളി സൗഹൃദ അന്തരീക്ഷവുമാണ് ആർപി ഗ്രൂപ്പ് ബഹറൈനിൽ ഒരുക്കിയിരിക്കുന്നതെന്ന് തൊഴിൽ മന്ത്രി ഹിസ് ഹൈനസ് ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബഹ്റൈൻ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ആർപി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളും ലേബർ ക്യാമ്പുകളും സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിലെ ഏറ്റവും വലിയ റിഫൈനറിയായ ബാപ്കോ (BAPCO)യുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് ആർ.പി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളാണ്. ഈ കമ്പനികളുടെ ഓഫീസിലെത്തിയ ബഹ്റൈൻ തൊഴിൽ മന്ത്രിയെ ആർ.പി.ഗ്രൂപ്പ് ചെയർമാൻ രവി പിള്ള സ്വീകരിച്ചു.

തുടർന്ന് ലേബർ ക്യാമ്പിലെത്തിയ തൊഴിൽ മന്ത്രി തദ്ദേശീയരായ തൊഴിലാളികളുമായി സംസാരിച്ചു. ഇവർക്ക് കമ്പനി നൽകുന്ന ആനുകൂല്യങ്ങളെ കുറിച്ചും ഇവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. എഞ്ചിനീയർമാരും മാനേജർമാരും സാധാരണ തൊഴിലാളികളുമടക്കം 15000 ത്തിലധികം പേരാണ് ആർപി ഗ്രൂപ്പിനായി ബാപ്കോ റിഫൈനറി സൈറ്റിൽ തൊഴിലെടുക്കുന്നത്.

ഇതിൽ 800 ൽ അധികം പേർ തദ്ദേശീയരാണ്. ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹൈക്കി, ബാപ്കോ കമ്പനി ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഹാഫേദ് അൽ ഖസബ്, TTS സംയുക്ത സംരംഭത്തിന്റെ എക്സിക്യൂട്ടീവ് പ്രജക്ട് ഡയറക്ടർ അൽഫോൺസോ ഡിമാരിയോ തുടങ്ങിയവരും തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദിനെ അനുഗമിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക