യൂറോപ്യൻ വമ്പൻമാരെ വിറപ്പിച്ച് സഊദി അറേബ്യ; പ്രതിരോധത്തിൽ വന്ന രണ്ടു പാളിച്ചകൾ മുതലെടുത്ത് പോളണ്ട്;

0
1640

ദോഹ: യൂറോപ്യൻ വമ്പൻമാരെ വിറപ്പിച്ച് സഊദി അറേബ്യ. പ്രതിരോധത്തിൽ വന്ന രണ്ടു പാളിച്ചകൾ മുതലെടുത്ത് പോളണ്ട്. ഫിഫ ലോകകപ്പിൽ സഊദി അറേബ്യയെ രണ്ടു ഗോളുകൾക്ക്‌ പോളണ്ട് പരാജയപ്പെടുത്തി.

ആദ്യ പകുതിയിൽ സഊദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു കാഴ്ച വച്ചത്. അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയ സൗദി പോളണ്ടിനെതിരെയും വിറപ്പിച്ചുകൊണ്ടാണ് ആദ്യ പകുതി പൂര്‍ത്തിയാക്കിയത്.

ആദ്യ മത്സരത്തിൽ കരുത്തരായ അര്‍ജന്റീനയെ തോൽപിച്ചെത്തിയ സഊദിയുടെ ആത്മവിശ്വാസം കെടുത്തിക്കൊണ്ടാണ് പോളണ്ട് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്.

പോളണ്ടിനായി പിയോറ്റർ സെലിൻസ്കി (39), ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി (81) എന്നിവർ ഗോളടിച്ചു.

ആദ്യ മത്സരത്തിൽ മെക്സിക്കോയോട് ഗോൾ രഹിത സമനില വഴങ്ങിയ പോളണ്ടിന് ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ ഇന്നത്തെ കളിയിൽ ജയം അനിവാര്യമായിരുന്നു. അടുത്ത മത്സരത്തിൽ അർജന്റീനയെ തോൽപിച്ചാൽ പോളണ്ടിന് അനായാസം പ്രീക്വാർട്ടർ ഉറപ്പിക്കാം.

എന്നാൽ 39–ാം മിനിറ്റില്‍ ഗോൾ നേടി പോളണ്ട് മത്സരത്തിലേക്കു തിരിച്ചെത്തി. പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയുടെ അസിസ്റ്റിൽ ഗോൾ നേടിയത് പിയോറ്റർ സെലിൻസ്കി. 44–ാം മിനിറ്റിൽ സൗദി താരം അൽ ഷെഹ്‍രിയെ പോളിഷ് താരം ക്രിസ്റ്റ്യൻ ബെയ്‍ലിക് ഫൗൾ ചെയ്തതിന് സൗദി അറേബ്യയ്ക്കു പെനൽറ്റി ലഭിച്ചു. വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചു പരിശോധിച്ച ശേഷമാണ് പെനൽറ്റി നൽകിയത്. അൽ ദാവരിയുടെ ഷോട്ട് പോളിഷ് ഗോളി വോജെച് സെസ്നി തടുത്തിട്ടു. റീബൗണ്ടിൽ മുഹമ്മദ് അൽ ബ്രെയ്കിന്റെ ഗോൾ ശ്രമവും പോളണ്ട് ഗോളി പരാജയപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ലീഡ് പോളണ്ടിന്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ മടക്കാൻ സൗദി ശ്രമം തുടങ്ങി. 48–ാം മിനിറ്റിൽ അൽ ആബെദിന്റെ ഫ്രീകിക്കിൽ ലക്ഷ്യം കാണാൻ സൗദിക്കു സാധിച്ചില്ല. 52–ാം മിനിറ്റിൽ സൗദി താരം മുഹമ്മദ് കന്നോ മനോഹരമായൊരു ബൈസിക്കിൾ കിക്കിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോയി. 56–ാം മിനിറ്റിൽ സൗദി താരം സലിം അൽ ദാവസരിയുടെ ഷോട്ട് പോളണ്ട് ഗോളി സെസ്നി സേവ് ചെയ്തു. 64–ാം മിനിറ്റില്‍ പോളണ്ടിന്റെ അർകാദിയുസ് മിലികിന്റെ തകർപ്പനൊരു ഡൈവിങ് ഹെഡർ ക്രോസ് ബാറിൽ തട്ടിപോയത് പോളിഷ് ആരാധകർക്കും നിരാശയായി.

രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ സൗദി ഗോൾ നേടാൻ മുന്നേറിക്കളിച്ചതോടെ പോളണ്ടിന് സൗദി ബോക്സിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു. 78-ാം മിനിറ്റിൽ സൗദി താരം അൽ മാലിക്കിയുടെ ഇടംകാൽ ഷോട്ട് ചെറിയ വ്യത്യാസത്തിലാണ് പോളണ്ട് പോസ്റ്റിലെത്താതെ പോയത്. അവസാന മിനിറ്റുകളിൽ സൗദി പ്രതിരോധം പാളിയതോടെ പോളണ്ട് വീണ്ടും ഗോളടിച്ചു. 81-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി പോളണ്ടിനായി രണ്ടാം ഗോൾ നേടി. ജയത്തോടെ നാലു പോയിന്റുമായി സി ഗ്രൂപ്പിൽ പോളണ്ട് ഒന്നാമതെത്തി.