50 വർഷത്തെ പ്രവാസത്തിന് വിരമമിട്ട് യുഎഇ സൈന്യത്തിലെ മലയാളി സൈനികൻ മരക്കാർ ഹാജി നാട്ടിലേക്ക് മടങ്ങുന്നു

0
2548

അബുദാബി: 50 വർഷത്തെ പ്രവാസത്തിന് വിരമമിട്ട് യുഎഇ സൈന്യത്തിലെ മലയാളി സൈനികൻ മരക്കാർ ഹാജി നാട്ടിലേക്ക് മടങ്ങുന്നു. പാചകക്കാരനായാണ് ഈ തിരൂർ സ്വദേശി സൈന്യത്തിലെത്തിയതെങ്കിലും എട്ട് വർഷത്തിലേറെ സൈനികനായി യുദ്ധരംഗത്തും മരക്കാർ ഹാജിയുണ്ടായിരുന്നു. യുഎഇ സൈന്യം പോരാട്ടത്തിനിറങ്ങേണ്ടി വന്ന പല രാജ്യങ്ങളിലും മരക്കാർ ഹാജി യുദ്ധരംഗത്തുണ്ടായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ പതിനാറാം വയസിൽ പാസ്‌പോർട്ട് പോലും കൈവശമില്ലാതെയാണ് നാട്ടിൽ നിന്ന് മരക്കാർ ഹാജി ഒമാനിലേക്ക് ലോഞ്ച് കയറിയത്. കുറച്ചുവർഷം ഒമാനിലെ കസബിൽ ഹോട്ടൽ ജോലി ചെയ്തു. പിന്നീട് യുഎഇയിലെ റാസൽഖൈമയിലെത്തി. റാസല്‍ഖൈമയിലെത്തിയ മരക്കാര്‍ അവിടെ നിന്നും അജ്മാനിലുമെത്തി. ഇവിടെ ഹോട്ടല്‍ പണിയെടുത്തു. സിറിയക്കാരന്റെ ഹോട്ടലായ റാഹത്ത് റസ്റ്റാറന്റില്‍ പണിയെടുത്തതോടെ അറബി ഭക്ഷണം ഉണ്ടാക്കുന്നത് മരക്കാര്‍ നല്ലപോലെ പഠിച്ചു.

കയ്യില്‍ ഒരു രേഖയുമില്ലാതെയാണ് ഇക്കാലമത്രയും ജോലി ചെയ്തത്. പിന്നീട് നാട്ടിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് ഇങ്ങോട്ട് എത്തിച്ചു. ഒരു ലേബര്‍ ഓഫിസറുടെ സഹായത്താല്‍ യു.എ.ഇയുടെ വിസ ശരിയായി. അപ്പോഴെക്കും പ്രവാസത്തിന്റെ അഞ്ചാണ്ടുകള്‍ കഴിഞ്ഞിരുന്നു.

അതിനിടെയാണ് യു.എ.ഇ സൈന്യത്തില്‍ ആളെ എടുക്കുന്ന വിവരം അറിയുന്നത്. സൈന്യത്തില്‍ നിയമനം ലഭിച്ചു. എട്ടു വര്‍ഷം സൈനികനായും പാചകക്കാരനായും ജോലി ചെയ്തു. പിന്നീട് സ്ഥിരം പാചകക്കാരനായി.

അഫ്ഗാന്‍, കുവൈത്ത് യുദ്ധങ്ങളില്‍ പങ്കെടുത്തു. യമനിലും പോയി. അര നൂറ്റാണ്ടിനു ശേഷം ഇപ്പോള്‍ സ്വന്തം നാടണയുകയാണ് മരക്കാര്‍. ഈ മണ്ണിനെയും മനുഷ്യരെയും മറക്കാനാവില്ലെന്നും തന്റെ ജീവിതം കരുപ്പിടിച്ച് മരുഭൂമിയെ താന്‍ ജീവനോളം സ്‌നേഹിക്കുന്നുവെന്നും മരക്കാര്‍ ഹാജി പറയുന്നു.

ദീര്‍ഘമായ കാലം സൈന്യത്തില്‍ ജോലി ചെയ്തതിന് അദ്ദേഹത്തെ സുവര്‍ണമെഡല്‍ നല്‍കി സൈന്യം ആദരിച്ചിരുന്നു. പരേതയായ ആയിഷയും സുലൈഖയുമാണ് ഭാര്യമാര്‍. അബ്ദുല്‍കരിം, മുസ്തഫ, ഫൈസല്‍, നജ് മുദ്ദീന്‍, അബ്ദുല്‍ റഹിം, കൗലത്ത്, പരേതനായ നൗഷാദ് എന്നിവര്‍ മക്കളാണ്. മക്കളില്‍ പലരും യു.എ.ഇയിലുണ്ട്. ഇനി ജീവിതത്തിന്റെ ബാക്കി നാടിന്റെ പച്ചപ്പില്‍ കൃഷിയും മറ്റും ചെയ്ത് ജീവിക്കണമെന്നാണ് ഈ പ്രവാസിയുടെ ആഗ്രഹം.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക