മസ്കറ്റ്: മൂന്നു ദിവസം മുൻപ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് ഒമാൻ എയർപോർട്ട് അധികൃതർ. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ എഞ്ചിനിൽ ഉണ്ടായ തീപിടുത്തം തൊണ്ണൂറ് സെക്കൻഡ് കൊണ്ട് അണക്കുവാനും നിയന്ത്രണവിധേയമാക്കുവാനും കഴിഞ്ഞ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ സംഘത്തെ അഭിനന്ദിച്ചു കൊണ്ട് ഒമാൻ എയർപോർട്ട് അധികൃതർ സന്ദേശം പുറപ്പെടുവിച്ചിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ സന്ദേശത്തിലാണ് തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമൂലം ഒരു വൻദുരന്തം ഒഴിവായതായും യാത്രക്കാർ പിന്നീട് പ്രതികരിക്കുകയുണ്ടായി. സെപ്തംബർ പതിനാലിന് ഒമാൻ സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട ഐ .എക്‌സ് 442 വിമാനത്തിലാണ് പുക കണ്ടത്.
A proud morning salute to the
Muscat International Airport’s Fire and Rescue team for their outstanding performance in responding, in only 90 seconds, and extinguishing an engine fire on an aircraft last week. pic.twitter.com/hUuYfDqciX— مطارات عُمان (@OmanAirports) September 17, 2022
പറന്നുയരുന്നതിനു തൊട്ടുമുമ്പ് എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍പെടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാവുകയും ബഹളം വെക്കുകയും ചെയ്തു. പെട്ടന്ന് വിമാനം നിര്‍ത്തി എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കി. എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തിന്റെ സഹകരണത്തോടെ മുഴുവന്‍ യാത്രക്കാരെയും നിമിഷങ്ങള്‍ക്കകം വിമാനത്തിൽ നിന്നും പുറത്തെത്തിച്ചു.
അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നത് തടയുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഉടന്‍ യാത്രാ ടെര്‍മിനലിലേക്ക് മാറ്റുകയും ചെയ്തു. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെയും മറ്റു സുരക്ഷാ വിഭാഗങ്ങളുടെ പെട്ടന്നുള്ള ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കുവാൻ സാധിച്ചു. 141 യാത്രക്കാരും നാല് കുഞ്ഞുങ്ങളും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതിൽ 50 ഓളം ഒമാൻ സ്വദേശികളും ഉൾപ്പെടും.