അബുദാബി: തൊഴിലാളികളുടെ
ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരുമെന്ന് അബുദാബി നഗരസഭ അറിയിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി അബുദാബി നഗരസഭാ ഉദ്യോഗസ്ഥർ നടത്തിവരുന്ന ക്യാംപെയിനിലാണ് ഇക്കാര്യം പറഞ്ഞത്. പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഉച്ചവിശ്രമം നൽകിയിരിക്കുന്നത്.
ചൂടിന് അൽപം ശമനമുണ്ടായിട്ടുണ്ട് എന്നാൽ നിയമത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കടുത്ത ചൂടിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിയുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് വിശ്രമം നൽകേണ്ടത്.
ജൂൺ 15ന് ആരംഭിച്ച മധ്യാഹ്ന ഇടവേള 15 വരെ തുടരും. ജോലി സമയങ്ങളിലും ഇടവേളകളിലും തൊഴിലാളികൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നഗരസഭ മിന്നൽ പരിശോധനകളും നടത്തിവരുന്നു.