ദോഹ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ബിയർ വിൽപ്പനക്ക് നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഇതിനുള്ള അനുമതിക്കായി ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ധാരണയിൽ എത്തിയതായും വാർത്തകൾ സൂചിപ്പിക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മത്സരത്തിനു 3 മണിക്കൂർ മുൻപും മത്സരശേഷം ഒരു മണിക്കൂറും സ്റ്റേഡിയം പരിസരത്ത് ബീയർ വിൽപന അനുവദിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. സ്റ്റേഡിയത്തിനു പുറത്ത് നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് വെച്ച് ടിക്കറ്റ് എടുത്ത കാണികൾക്ക് ബിയർ വാങ്ങാനാവും.
കഴിഞ്ഞ വർഷങ്ങളിലെ ഫാൻസോണിലെ 24 മണിക്കൂർ ബീയർ വിൽപന ഇത്തവണ വൈകിട്ട് 6.30 മുതൽ രാത്രി ഒന്ന് വരെയായി ചുരുക്കും. ബീയറിന്റെ നിരക്കിനെ പറ്റിയും ചർച്ചകൾ നടക്കുകയാണ്.
യുഎസ് കമ്പനിയായ ബുഡ്വെയ്സറിനാണ് വിൽപനാവകാശം. പൊതുസ്ഥലത്ത് മദ്യപാനം കുറ്റകരമായ ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ വിദേശികളായ കാണികളുടെ ആവശ്യങ്ങളോട് രാജ്യം എങ്ങനെ പ്രതികരിക്കും എന്ന ചർച്ച സജീവമായിരുന്നു.
ഇതേ നീക്കം നേരത്തെയും പരീക്ഷിച്ചിരുന്നു. 2019 ൽ ദോഹയിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പിലാണ് ബീയർ നയങ്ങൾ ഖത്തർ പരീക്ഷിച്ചിരുന്നത്. ദോഹയിലെ ഗോൾഫ് ക്ലബിൽ മദ്യം കഴിക്കുന്നതിനുള്ള പ്രത്യേക സോൺ സജ്ജമാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കായ 6 ഡോളറിനാണ് അന്ന് ബീയർ നൽകിയത്.
ഫിഫയുടെ 92 വർഷത്തിലെ ചരിത്രത്തിൽ ഇസ്‌ലാമിക രാജ്യത്ത് ലോകകപ്പ് നടത്തുന്നത് ഇതാദ്യമാണ്. എല്ലാവർക്കും സ്വീകാര്യമായ നയം പാലിക്കാമെന്ന നിലപാടാണ് നിലവിൽ ഖത്തറിന്റേത്.