റിയാദ്: സഊദി അറേബ്യയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരണപ്പെട്ടു. മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മക്ക നഗര പ്രാന്തത്തിൽ ലൈത്ത് – ഗമീഖ റോഡിൽ ആണ് അപകടം. സ്വദേശി യുവാക്കൾ ആണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്കയില്‍ ലൈത്ത് – ഗമീഖ റോഡിലെ സുരക്ഷാ നിലവാരം ഉയർത്താൻ ശ്രമങ്ങൾ തുടരുന്നതായി അറിയിച്ചുകൊണ്ട് സഊദി അറേബ്യയിലെ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ഇതേ റോഡില്‍ തന്നെ അപകടമുണ്ടായത്.
പൊതുവെ അപകടങ്ങൾ പതിവായ ഈ റോഡിൽ അപകടങ്ങൾക്ക് തടയിടാൻ അടിയന്തര പോംവഴികൾ ഉണ്ടാക്കണമെന്ന് ദീർഘ കാലമായി ഇവിടെയുള്ള പ്രദേശവാസികൾ ആവശ്യപ്പെട്ടുവരികയാണ്.
അതേസമയം ഒമാനില്‍ നിന്ന് ഉംറക്ക് എത്തിയ തീർത്ഥാടകരുടെ ബസ് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. രണ്ട് പേരാണ് ഈ അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം റിയാദ് – തായിഫ് റോഡില്‍ അല്‍ നസായിഫ് പാലത്തിന് സമീപം ട്രക്കിന് പിന്നിലിടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച രണ്ടുപേരും ഒമാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ ജിദ്ദയിലെ ഒമാന്‍ കോണ്‍സുലേറ്റ് ഇടപെട്ട് ഒമാനിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ പരിക്കേറ്റവരെ അല്‍മോയ, ദലം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില ഗുരുതരമാണ്.