സഊദിക്ക് പിന്നാലെ നിരോധിത കളറുകളിലുള്ള ഉത്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാനും

0
1888

മസ്‍കത്ത്: ഒമാനില്‍ നിരോധിത വര്‍ണങ്ങളിലുള്ള പഠനോപകരണങ്ങളും മറ്റ് സാധനങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോരിറ്റി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കൺസ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ പൊതു മര്യാദകള്‍ക്ക് വിരുദ്ധമായ സൂചനകളും കളറുകളുമുള്ള പഠനോപകരണങ്ങളും പിടിച്ചെടുത്തുവെന്നാണ് ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ഇത് സംബന്ധമായ നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഒമാനില്‍ നേരത്തെയും നിരോധിത ചിത്രങ്ങളും വര്‍ണങ്ങളും ആലേഖനം ചെയ്‍ത പട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് നടപടിയെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 3500 ലേറെ പട്ടങ്ങള്‍ പിടിച്ചെടുത്തതായാണ് അന്ന് ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കിയിരുന്നത്

ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ പരിശോധനയ്‍ക്ക് എത്തിയത്. രാജ്യത്തെ വിപണികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടിയെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു മര്യാദകള്‍ക്ക് നിരക്കാത്ത തരത്തിലുള്ള നിറങ്ങളും മുദ്രകളും വ്യംഗ്യാർത്ഥത്തിലുള്ള മോശം പ്രയോഗങ്ങളും വാക്യങ്ങളും അടങ്ങിയ പട്ടങ്ങളാണ് പിടിച്ചെടുത്തതെന്നാണ് അധികൃതര്‍ അറിയിച്ചത്.

സ്വവര്‍ഗാനുരാഗം പ്രചരിപ്പിക്കുന്നെന്ന് സംശയം തോന്നിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സഊദി അറേബ്യയിലും നേരത്തെ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. തലസ്ഥാന നഗരമായ റിയാദിലെ ചില കടകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. എല്‍ജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളും മുദ്രകളും പ്രദര്‍ശിപ്പിച്ച കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.