റിയാദ്: നാട്ടില്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം സഊദി അറേബ്യയിലെ ശഖ്‌റയില്‍ രണ്ട് മാസം മുമ്പ് അടക്കം ചെയ്ത തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മധുരൈ തോപ്പുലമ്പട്ടി സ്വദേശി ആണ്ടിച്ചാമി പളനിസ്വാമി(42) യുടെ മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിക്കുന്നതിനായി റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിൽ പുറത്തെടുത്തത്.
ശുമൈസി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസി, ഗവര്‍ണറേറ്റ്, ബലദിയ, പോലീസ്, ആശുപത്രി എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച വൈകീട്ടാണ് മൃതദേഹം പുറത്തെടുത്തത്.
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ആണ്ടിച്ചാമി പളനിസ്വാമി, കഴിഞ്ഞ മെയ് 19നാണ് റൂമില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. പിന്നീട് മൃതദേഹം മജ്മ കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിലെക്ക് മാറ്റുകയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി കമ്പനി അധികൃതര്‍ മുന്നോട്ട് പോകുന്നതിനിടക്കാണ് ജൂണ്‍16 ന് അടക്കം ചെയ്ത വിവരം മജ്മ പോലീസ് അറിയിക്കുന്നത്. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള എന്‍ ഒ സി ഇന്ത്യന്‍ എംബസി ഇഷ്യു ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് സഊദി അധികൃതര്‍ അടക്കം ചെയ്തത്.
തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എംബസി ഈ വിഷയത്തിൽ ഇടപെടല്‍ നടത്താൻ ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയറും വെൽഫെയർ വിംഗ് ചെയർമാനുമായ റഫീഖ് പുല്ലൂരിന് ഇന്ത്യന്‍ എംബസി നേരിട്ട് ഇടപെടൽ നടത്താനുള്ള അനുമതി പത്രം നൽകുകയും ചെയ്തു. തുടര്‍ന്ന് റഫീഖ് പുല്ലൂർ റിയാദ് ഗവര്‍ണറേറ്റ്, റിയാദ് പോലീസ്, മജ്മ, ശഖ്‌റ പോലീസ്,ഹോസ്പിറ്റൽ. മജ്മ ഗവര്‍ണറേറ്റ്, ബലദിയ എന്നിവയുമായി നിരന്തരം ബന്ധപ്പെട്ടാണ് മൃതദേഹം പുറത്തെടുക്കാനുള്ള അനുമതി ലഭിച്ചത്.
ഷുമേസി ഫോറൻസിക് ഡിപ്പാര്‍ട്ടുമെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, എംബസി ഡത്ത് സെക്ഷനില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ഷക്കറയിലെ പോലീസ് ഉദ്യോഗസ്ഥർ, ബലദിയ്യ ഉദ്യോഗസ്ഥര്‍, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ ടീം എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് റിയാദിൽ എത്തിച്ചത്
ബാക്കിയുള്ള തുടർ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തെടുത്ത മൃതദേഹം ഉടനെ നാട്ടിൽ അയക്കുമെന്ന് ഇതിന് നേതൃത്വം നൽകിയ കെഎംസിസി നേതാക്കൾ അറിയിച്ചു.