ന്യൂഡൽഹി: വിദേശത്ത് നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമാണെന്ന നിർദേശവുമായി കേന്ദ്രം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് പുതിയ കർശന നിർദേശങ്ങൾ കേന്ദ്രം നൽകി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ നൽകിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിലവിൽ വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന വിമാനങ്ങളിൽ രണ്ട് ശതമാനം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള നിർദേശമാണ് സർക്കാർ നൽകിയിട്ടുള്ളത്. റാൻഡം പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതകശ്രേണീകരണത്തിന് അയക്കാനും നിർദേശമുണ്ട്. പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങൾ അനുസരിച്ച് ഐസോലേഷനിൽ പാർപ്പിക്കുകയും ചെയ്യണം.
ആശുപത്രികളിൽ പനിലക്ഷണവുമായി എത്തുന്ന ആളുകളിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ട്. രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കർശനമായ നിരീക്ഷണം നടത്താനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാന് ഇതുസംബന്ധിച്ച് കത്ത് നൽകിയത്. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്നതിനാണ് സംസ്ഥാനങ്ങൾ പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു.