ജിദ്ദ: ഇരുപത്തിയെട്ട് വർഷത്തെ സഊദി പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന
അഹമ്മദ് ഷബീർ എന്ന ഷബീർ ബാബുവിനു ജിദ്ദ – പൊന്നാനി മുസ്ലിം ജമാഅത്ത് യാത്രയായപ്പ് നൽകി.
1995-ൽ മിത്സുബിഷി ഇലക്ട്രിക്കൽ കമ്പനിയിൽ സ്റ്റോർകീപ്പർ – അക്കൗണ്ടന്റ് ആയി ജോലിക്ക് കയറിയ ഷബീർ അക്കൗണ്ടന്റ്, സീനിയർ അക്കൗണ്ടന്റ്, അസിസ്റ്റന്റ് മാനേജർ എന്നീ പദവികളിൽ സേവനം ചെയ്ത ശേഷം സെക്ഷൻ മാനേജർ ആയിട്ടാണ് വിരമിക്കുന്നത്.
റിയാദിലാണ് ഷബീർ ആദ്യം എത്തിയത്. ബി. കോം ബിരുദധാരിയായ ഷബീർ റിയാദിലെ ഒരു കമ്പനിയിൽ ഹൃസ്വമായ കാലം ജോലി ചെയ്തിരുന്നുവെന്നതൊഴിച്ചാൽ പ്രവാസത്തിന്റെ ഏതാണ്ട് മുഴുവനും മിത്സുബിഷിയിൽ തന്നെയായിരുന്നു ജോലി ചെയ്തത്. ആദ്യ നിയമനം റിയാദിലായിരുന്നെങ്കിലും ഏതാനും മാസങ്ങളുടെ സേവനത്തിന് ശേഷം ജിദ്ദയിലേക്ക് സ്ഥലം മാറി.
ജിദ്ദയിലെത്തിയത് മുതൽ പൊന്നാനി സ്വദേശികളുടെ സാമൂഹ്യ, ജീവകാരുണ്യ സംഘടനയായ ജെ.പി.എം ജെ (ജിദ്ദ- പൊന്നാനി മുസ്ലിം ജമാഅത്ത്) യിൽ സജീവമായിരുന്നു. സംഘടനയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ച ശേഷം പ്രസിഡണ്ട് പദവിയിൽ ആയിരിക്കെ പ്രവാസം മതിയാക്കുന്ന ഷബീർ ബാബുവിനും കുടുംബത്തിനും പ്രവർത്തകരും കുടുംബങ്ങളും ചേർന്ന് യാത്രയയപ്പ് നൽകി.
പ്രവാസം മതിയാക്കുന്ന ജെ. പി. എം. ജെ കുടുംബാംഗങ്ങളായ ഹസീന നവാസ്, മക്കൾ ആൽഫിൻ, നസ്ലിൻ എന്നിവരെയും സാബിറ അക്ബർ, മകൻ അയ്മൻ എന്നിവർക്കും പരിപാടിയിൽ വെച്ച് യാത്രയായ്പ്പ് നൽകി.
ജെ. പി. എം. ജെയുടെ പുതിയ പ്രസിഡണ്ട് മൻസൂർ പൊന്നാനിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുൻ പ്രസിഡണ്ട് ടി.വി അബ്ദുല്ലക്കുട്ടി, നാസിക് റഹ്മാൻ, സഈദ്, ഇർഫാൻ, അലി, ആഷിഖ്, അലിക്കുട്ടി, ഫൈസൽ, ഡോ. അമീറുദ്ധീൻ, നവാസ് ബാവ, മാധ്യമ പ്രവർത്തകനായ അക്ബർ പൊന്നാനി, മറിയു അബ്ദുള്ളക്കുട്ടി, നിഷാ അമീറുദ്ധീൻ, ഷെറിയ ഷാജി, റസിയ നാസർ, റീന ആഷിക്, ഫസ്ല നാസിക്, സംറ മൻസൂർ, ഷഹനാസ് അലി, ശബാന ഇർഫാൻ, ഷബ്ന സൈദ് എന്നിവർ പങ്കെടുത്തു. പരിപാടിയിൽ വെച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് സംഘടനയുടെ ഉപഹാരം കൈമാറി.