ഇസ്‍ലാമാബാദ്: പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചതായ വാർത്ത പാക് മാധ്യമങ്ങൾ പിൻവലിച്ചു. മുഷറഫ് മരിച്ചുവെന്ന വാർത്ത പ്രചരിച്ചതോടെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി കുടുംബം രംഗത്തെത്തുകയായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മരിച്ചതായി പാക്കിസ്ഥാനിൽനിന്നുള്ള ചില മാധ്യമങ്ങളാണ് വാർത്ത നൽകിയത്. എന്നാൽ, ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് പിന്നീട് വിശദീകരണം വന്നതോടെ പാക്ക് മാധ്യമങ്ങൾ വാർത്ത പിൻവലിച്ചു. അതേസമയം, അദ്ദേഹം ഗുരുതരാവസ്ഥയിലാണ് കഴിയുന്നതെന്ന് കുടുംബം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാകുന്നുണ്ട്.
‘അദ്ദേഹം (പർവേസ് മുഷറഫ്) വെന്റിലേറ്ററിലല്ല. അസുഖബാധിതനായി കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം ആശുപത്രിയിലാണ്. അവയവയങ്ങളുടെ പ്രവർത്തനം തകരാറിലായതിനാൽ പൂർണ സൗഖ്യം അസാധ്യമായ തീർത്തും ദുഷ്കരമായ ഘട്ടമാണിത്. അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം എളുപ്പമാക്കാൻ പ്രാർഥിക്കുമല്ലോ’ – കുടുംബം പുറത്തു വിട്ട ട്വീറ്റിൽ പറഞ്ഞു.
മുഷറഫിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് ആരോഗ്യ സ്ഥിതി വിശദീകരിച്ച് പോസ്റ്റിട്ടത്
രോഗബാധിതനായ അദ്ദേഹം വീട്ടിലുണ്ടെന്ന് പാക്ക് മാധ്യമപ്രവർത്തകനായ വജാഹദ് കാസ്മിയും ട്വീറ്റ് ചെയ്തു.