റിയാദ്: എക്‌സിറ്റ്, റീ എൻട്രി വിസയുമായി സഊദി അറേബ്യ വിട്ട് നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചെത്താത്ത പ്രവാസികൾക്ക് മൂന്ന് വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുണ്ടാകുമെന്ന് വീണ്ടും ഓർമ്മപ്പെടുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്).
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിസയിൽ പറഞ്ഞിരിക്കുന്ന കാലയളവിനുള്ളിൽ പ്രവാസി തിരിച്ചെത്തിയില്ലെങ്കിൽ വീണ്ടും മൂന്ന് വർഷത്തിനുള്ളിൽ വരണമെങ്കിൽ അതേ തൊഴിലുടമ പുതിയ വിസ നൽകണമെന്ന് ജവാസാത്ത് അറിയിച്ചു. അല്ലാത്ത പക്ഷം അവർ മൂന്ന് വർഷം കാത്തിരിക്കണം പുതിയ സ്പോൺസറുടെ അടുത്തേക്ക് വരാൻ.
എക്സിറ്റ്, റീ എൻട്രി വിസ ഇഷ്യൂ ചെയ്ത ഏതൊരു പ്രവാസിക്കും, വിസയുടെ കാലാവധി തീയതി മുതൽ രണ്ട് മാസത്തിന് ശേഷം “പുറത്തുപോയി, മടങ്ങിവന്നില്ല” എന്ന് ഓട്ടോമാറ്റിക് ആയി സിസ്റ്റത്തിൽ രേഖപ്പെടുത്തും. പ്രവാസി മടങ്ങി വന്നില്ലെന്ന് രേഖപ്പെടുത്താൻ പാസ്‌പോർട്ട് വകുപ്പ് സന്ദർശിക്കേണ്ട ആവശ്യമില്ലെന്ന് ജവാസാത്ത് സൂചിപ്പിച്ചു. വിസയുടെ കാലാവധി തീയതി ഹിജ്‌രി കലണ്ടർ അടിസ്ഥാനമാക്കിയാണ് പ്രവേശന വിലക്കിന്റെ കാലയളവ് കണക്കാക്കുന്നത്.
അതേസമയം, ഈ വിലക്കിൽ ആശ്രിതരും അവരെ അനുഗമിക്കുന്നവരും ഉൾപ്പെടുന്നില്ലെന്ന് ജവാസാത്ത് ഊന്നിപ്പറഞ്ഞു. മക്കളോ പെൺമക്കളോ പോലുള്ള പ്രവാസികളുടെ ആശ്രിതരും അകമ്പടി സേവിക്കുന്നവരും മടങ്ങിവരാത്തതിനെക്കുറിച്ചും രക്ഷിതാക്കൾക്കായുള്ള അബ്‌ഷർ പ്ലാറ്റ്‌ഫോമിൽ അവർ കാണപ്പെടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, വിസ അവസാനിച്ച ഉടൻ തന്നെ പ്ലാറ്റ്‌ഫോമിലെ ആശ്രിതരുടെ പട്ടികയിൽ നിന്ന് അവരെ റദ്ദാക്കുകയും ഒഴിവാക്കുകയും ചെയ്യുമെന്ന് ജവാസാത് പ്രതികരിച്ചു.