ജിദ്ദ: കോഴിക്കോട് എയർപോർട്ടിന്റെയും കൊണ്ടോട്ടി ടൗണിന്റെയും പരിസര പ്രദേശങ്ങളിൽ മയക്കുമരുന്ന് സ്വർണ്ണ ക്കടത്ത് സംഘങ്ങൾ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്നുവെന്ന് കൊണ്ടോട്ടി സെന്റർ ജിദ്ദ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
കൊണ്ടോട്ടിയിലെയും സമീപ പ്രദേശങ്ങളിലെയും മദ്യം, മയക്ക് മരുന്ന്, കള്ളക്കടത്ത് മാഫിയകൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയും യുവാക്കളെ ലഹരി കടത്തിന്റെ കണ്ണികളാക്കുകയുമാണ്.
എയർപോർട്ട് റോഡിലും കൊണ്ടോട്ടി ബസ്റ്റാന്റ് പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും പകൽ സമയത്ത് പോലും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും റോഡിൽ കൂടി നടന്ന് പോകാൻ പറ്റാത്ത അവസ്ഥയാണ്.
പോലീസ് അധികാരികൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക സംഘടനകൾ, മത സംഘടനകൾ തുടങ്ങിയവർ ഇത്തരം മാഫിയകളെ ശക്തമായി നേരിടാൻ മുന്നോട്ട് വരണമെന്ന് കൊണ്ടോട്ടി സെൻറർ ട്രസ്റ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
സ്വർണ്ണ കള്ളക്കടത്തുകാരുടെ മോഹന വാഗ്ദാനങ്ങൾക്ക് വിധേയരായി ജീവന് തന്നെ ഭീക്ഷണിയാവുന്ന പ്രവർത്തന മാഫിയകളിൽ പ്രവാസികൾ കണ്ണികളാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സമൂഹത്തിൽ പടരുന്ന ഇത്തരം ജീർണ്ണതകൾക്ക് എതിരെയുള്ള പ്രവർത്തനങ്ങൾക്ക് കൊണ്ടോട്ടി സെന്റർ എല്ലാവിധ സഹായവും ചെയ്യുമെന്നും എക്സിക്യൂട്ടീവ് യോഗം അറിയിച്ചു.
സലീം മധുവായി, റഹ്മത്ത് അലി എരഞ്ഞിക്കൽ, ഗഫൂർ ചുണ്ടക്കാടൻ, കബീർ കൊണ്ടോട്ടി, എ.ടി.ബാവ തങ്ങൾ,റഷീദ് ചുള്ളിയൻ, കുഞ്ഞു കടവണ്ടി, റഫീഖ് മാങ്കായി എന്നിവർ സംസാരിച്ചു.