മുംബൈ: ആകാശചുഴിയിൽ പെട്ട് വിമാനം ആടിയുലഞ്ഞത് യാത്രക്കാരിൽ ഭീതി പടർത്തി. മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ട് അതിശക്തമായി ആടിയുലഞ്ഞ് യാത്രക്കാരിൽ പരിഭ്രാന്തി ഉണ്ടാക്കിയത്. വിമാനത്തിനുള്ളിൽ നിന്നും പുറത്തു വന്ന ദൃശ്യങ്ങൾ തന്നെ ഭീതിപ്പെടുത്തുന്നതാണ്.
സ്പൈസ് ജെറ്റിന്റെ എസ്ജി–945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാൻഡിങ്ങിനിടെ ആടിയുലഞ്ഞത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം ആടിയുലഞ്ഞതെന്നും 3 ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റുവെന്നും അധികൃതർ അറിയിച്ചു. ഇതിൽ പത്തുപേരുടെ പരുക്ക് സാരമുള്ളതാണെന്നാണ് റിപ്പോർട്ട്.
വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും ഓക്സിജൻ മാസ്കുകളും ചിതറിക്കിടക്കുന്നത് കാണാം. പരിഭാന്ത്രരായ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും കേൾക്കാം.
ബാഗുകൾ വീണു യാത്രക്കാർക്ക് തലയ്ക്ക് പരുക്കേറ്റു. മിക്കവർക്കും തലയിൽ തുന്നലുണ്ട്. ഒരു യാത്രക്കാരനു നട്ടെല്ലിന് സാരമായ പരുക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്.
ദുർഗാപൂരിൽ എത്തിയ ഉടനെ യാത്രക്കാർക്ക് വൈദ്യസഹായം നൽകിയതായി സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു. സംഭവത്തിൽ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു.