റിയാദ്: കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സഊദി അറേബ്യയുടെ മേൽനോട്ട, അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) 143 സർക്കാർ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസത്തിൽ അതോറിറ്റി നടത്തിയ 5072 പരിശോധനകളിൽ കണ്ടെത്തിയ അഴിമതിക്കേസുകളിലാണ് അറസ്റ്റ്.
പരിശോധനാ റൗണ്ടുകളിൽ 544 പ്രതികൾക്കെതിരെയുള്ള കുറ്റങ്ങളാണ് അതോറിറ്റി കണ്ടെത്തിയിരുന്നത്. അവരിൽ നിന്നുള്ള 143 പേരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി നസഹ പറഞ്ഞു.

പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം, മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിംഗ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
പൊതു പണം സംരക്ഷിക്കുന്നതിനും പാഴാക്കാതെ സംരക്ഷിക്കുന്നതിനുമായി സാമ്പത്തികമോ ഭരണപരമോ ആയ അഴിമതികൾ ഉൾപ്പെടുന്ന സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടെത്തിയാൽ അതോറിറ്റിയുടെ കമ്മ്യൂണിക്കേഷൻ ഔട്ട്‌ലെറ്റുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും നസാഹ ആഹ്വാനം ചെയ്തു.