കോഴിക്കോട് വിമാനത്താവളത്തെ തകർക്കാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ശ്രമങ്ങളിൽ പ്രതിഷേധിച്ചു

0
1033

ദമാം: പ്രവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കാനുള്ള തീരുമാനത്തിലും, എയർപോർട്ടിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ തീരുമാനങ്ങളിലും നവയുഗം സാംസ്ക്കാരികവേദി മദീനത്ത് അമൽ യൂണിറ്റ് സമ്മേളനം രാഷ്ട്രീയ പ്രമേയത്തിലൂടെ പ്രതിഷേധിച്ചു.

സുരക്ഷ വർധിപ്പിക്കാനെന്ന പേരിൽ, റൺവേയുടെ നീളം വെട്ടിക്കുറക്കുന്നതിനായി നടത്തുന്ന നടപടികൾ, വിമാനത്താവളത്തെ ശാശ്വതമായി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വലിയ വിമാനങ്ങളുടെ സർവീസും, ഹജ്ജ് എംബാർക്കേഷൻ സർവീസും വിമാനത്താവളത്തിന് നിഷേധിക്കാനുള്ള ഹിഡൻ അജണ്ട ഇതിന് പുറകിലുള്ളതായി സംശയിക്കണം. കരിപ്പൂരിനെ വെറുമൊരു ആഭ്യന്തര വിമാനത്താവളം മാത്രമാക്കി തരം താഴ്ത്താനുള്ള കോർപറേറ്റുകളുടെയും ലോബിയുടെയും ഗൂഢ തന്ത്രത്തിനു കേന്ദ്ര സർക്കാറും, വ്യോമയാന മന്ത്രാലയവും ഒത്താശ ചെയ്യുന്നത് അത്യന്തം പ്രതിഷേധാർഹമാണ്.

പ്രളയ ദുരന്ത കാലത്ത് ഇന്ത്യൻ വ്യോമ സേനയുടെ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കിയതോടെ വലിയ വിമാനങ്ങൾ ഇറക്കാൻ കരിപ്പൂർ പ്രാപ്തമാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ സാങ്കേതിക കുരുക്കുകൾ ഉണ്ടാക്കി സർവീസ് തടയുന്നതിനെ ഒരു കാരണവശാലും നീതീകരിക്കാനാകില്ല. തിരുവനന്തപുരത്തെപ്പോലെ കോഴിക്കോട് വിമാനത്താവളവും സ്വകാര്യ കമ്പനിയ്ക്ക് വിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഈ നടപടികളെന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നുവെന്നും നവയുഗം പ്രമേയത്തിലൂടെ ആരോപിച്ചു.

ദമാം കമ്മിറ്റി ഓഫിസിൽ അലിയുടെ അധ്യക്ഷതയിൽ നടന്ന മദീനത്ത് അമൽ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി സീനിയർ നേതാവ് ഉണ്ണി പൂച്ചെടിയൽ ഉദ്ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, ദമാം മേഖല പ്രസിഡന്റ് നിസ്സാം കൊല്ലം എന്നിവർ അഭിവാദ്യപ്രസംഗങ്ങൾ നടത്തി.

യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി അലി (രക്ഷാധികാരി), ടി. സുരേന്ദ്രൻ (പ്രസിഡന്റ്), ഷബീർ (വൈസ് പ്രസിഡന്റ്), റിജു കലയപുരം (സെക്രട്ടറി), സന്തോഷ് കുമാർ (ജോയിന്റ് സെക്രട്ടറി), മുജീബ് റഹ്മാൻ (ട്രഷറർ) എന്നിവരെയും, 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.