ദമാം: രണ്ട് ദിവസം മുമ്പ് പുതിയ വിസയിൽ എത്തിയ മലയാളി ദമാമിൽ മരണപ്പെട്ടു. കൊല്ലം ഓയൂര്‍ ചെറിയ വെളിനല്ലൂര്‍ റണൂര്‍ വട്ടപ്പാറ സ്വദേശി ഫസീല മന്‍സിലില്‍ കബീര്‍ (36 ) ആണ് കിഴക്കൻ സഊദിയിലെ ദമാമിൽ ഹൃദയാഘാതം മൂലം മരിച്ചത്. നേരത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഷുഹൈബ് കബീർ 4 മാസം മുമ്പ് എക്സിറ്റിൽ പോയി പുതിയ വിസയിൽ എത്തിയതായിരുന്നു.
പുതിയ വിസയിലെത്തി പുതിയ തൊഴിൽ മേഖലയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ദുഖകരമായ മരണം സംഭവിച്ചത്. അല്‍ കോബാറിലെ സ്വകാര്യ കമ്പനിയില്‍ ഏറെ കാലം ജോലി ചെയ്തിരുന്ന ഷുഹൈബ് നാലു മാസം മുമ്പാണ് എക്‌സിറ്റില്‍ നാട്ടിലേക്ക് പോയത്. പുതിയ വിസയുമായി നാട്ടിലേക്ക് പോയ കബീര്‍ ഫെബ്രുവരി ഏഴിനാണു തിരിച്ചെത്തിയത്.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനാണ്. ഷാമിലാ ബീവിയാണ് ഭാര്യ. അല്‍ഫിയ ഫാത്തിമ, ആദില്‍ എന്നിവര്‍ മക്കളാണ്. ഷാമില നാല് മാസം ഗര്‍ഭിണിയുമാണ്. ദമാം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിലുള്ള മയ്യിത്ത് ഇവിടെത്തന്നെ ഖബറടക്കാനാണ് തീരുമാനം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാം കേരള സ്റ്റേറ്റ് പ്രസിഡന്റ് പി കെ മന്‍സൂര്‍ എടക്കാട്, സലിം കണ്ണൂര്‍, അലി മാങ്ങാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.