സഊദി സെൻസസ് പുരോഗമിക്കുന്നു, അതിവേഗം, ആദ്യ ഘട്ടം ഉടൻ പൂർത്തിയാകും

0
2366

റിയാദ്: സഊദിയിൽ ആരംഭിച്ച സെൻസസ് കണക്കെടുപ്പ് അതിവേഗം പുരോഗമിക്കുന്നു. ജനുവരി 26ന് ആരംഭിച്ച സെന്‍സസ് 2022 ന്റെ് ആദ്യഘട്ടം ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ പൂര്‍ത്തിയാകുന്നതായി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ ബിന്‍ ഫാദല്‍ അല്‍ ഇബ്രാഹിം അറിയിച്ചു. 30 ദിവസത്തിനുള്ളില്‍ 95 ശതമാനമോ അതില്‍ കൂടുതലോ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പ്രത്യാഹസ് പ്രകടിപ്പിച്ചു. 2010 ലാണ് രാജ്യത്ത് അവസാനമായി സെന്‍സസ് നടന്നത്. 27,136,977 ആയിരുന്നു ആകെ ജനസംഖ്യ. 

രാജ്യത്ത് ജനവാസമുള്ളതും അല്ലാത്തതുമായ എല്ലാ വീടുകളും രേഖപ്പെടുത്തി സ്മാര്‍ട്ട് സെന്‍സസ് സ്റ്റിക്കറുകള്‍ പതിക്കുന്നുണ്ട്. സ്റ്റിക്കറില്‍ സജ്ജീകരിച്ച ക്യൂ.ആര്‍ കോഡില്‍ വീടിന്റെ കുടുംബനാഥന്റെ വിവരങ്ങള്‍ രേഖപ്പെടുത്തും. 35 ശതമാനം വിലാസങ്ങളും ഇതിനകം രജിസ്റ്റര്‍ ചെയ്തതാണ് നടപടികൾ വേഗത്തിലാക്കാന്‍ സഹായകരമായത്. 14,000 ഫീല്‍ഡ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 11 ദിവസത്തിനുള്ളിലാണ് വിലാസങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന ആദ്യ ഘട്ടത്തിന്റെ 35 ശതമാനം പൂര്‍ത്തിയാക്കിയത്.

വളരെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണെങ്കിലും എല്ലാവരുടെയും പിന്തുണയോടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് കരുതുന്നതായും മന്ത്രി ഫൈസല്‍ ബിന്‍ ഫാദല്‍ അല്‍ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. മെയ് മാസത്തോടെ ഫീൽഡ് ഉദ്യോഗസ്ഥരുടെ എണ്ണം 40,000 ആയി ഉയരും. സെന്‍സസ് 2022 പൂര്ണമായും ഡിജിറ്റല്‍ സെന്‍സസ് ആണെന്നും, രാജ്യം കൈവരിച്ച ആധുനിക ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങളാണ് ഇതിന് സഹായകരമാകുന്നതെന്നും മന്ത്രി അറിയിച്ചു.

ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളും സഊദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമുള്‍പ്പെടെ 25 ലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങളും പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിച്ചാണ് സെന്‍സസ് വിവരശേഖരണം നടക്കുന്നത്.