യാത്ര മുടങ്ങാൻ ഓരോ കാരണങ്ങൾ, കണക്ഷൻ ഫ്ലൈറ്റിന് സഊദിയിൽ പോകുന്നവർ നിർബന്ധമായും ഇക്കാര്യം അറിയണം

0
7776

കരിപ്പൂർ: സഊദിയിലേക്കുള്ള പ്രവാസികളുടെ യാത്ര മുടങ്ങുന്നത് തുടർകഥയാകുന്നു. നിസാര പ്രശ്നങ്ങൾ ചൂണ്ടികാട്ടിയും വിമാനകമ്പനികൾ യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാക്കാത്തതും മൂലം നിരവധി പ്രവാസികളുടെ യാത്ര മുടങ്ങുന്നത് ഇപ്പോഴും നിത്യ സംഭവം ആയിരിക്കുകയാണ്. ഉയർന്ന പണം നൽകി എടുക്കുന്ന ടിക്കറ്റുകൾ നിസാര അശ്രദ്ധയുടെ പേരിലും യത്ര മുടങ്ങുന്നുണ്ട്. സഊദിയിലേക്ക് നേരിട്ടുള്ള വിമാനയാത്ര പോകുന്നവർക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. എന്നാൽ, മറ്റു രാജ്യങ്ങൾ വഴി കണക്ഷൻ വിമാനങ്ങൾ വഴി പോകുന്നവർക്കാണ് കൂടുതൽ പ്രശ്നങ്ങൾ.

ആർ ടി പി സി ആർ ടെസ്റ്റ്ന്റെ പേരിലും തവക്കൽനയുടെ പേരിലുമാണ് യാത്ര തടസങ്ങളിൽ ഭൂരിഭാഗവും. കണക്ഷൻ വിമാനങ്ങളിൽ പോകുന്നവർക്ക് സാധാരണ നിലയിൽ വിമാനം കയറുന്ന സമയത്ത് നൽകുന്ന ബോർഡിങ്‌ പാസുകൾക്ക് പുറമെ ചില ഘട്ടങ്ങളിൽ പിന്നീട് ഇടത്താവളങ്ങളിലെ എയർപോർട്ടുകളിൽ സഊദിയിലേക്കുള്ള യാത്ര തുടങ്ങുന്നതിനു തൊട്ടു മുമ്പായി വീണ്ടും ഡോക്യുമെന്റുകൾ പരിശോധന നടത്തുമെന്ന കാരണം ചൂണ്ടികാട്ടിയാണ് ബോർഡിങ് തന്നെ നിരസിക്കുന്നത്. അത്തരമൊരു അനുഭമാണ് കഴിഞ്ഞ ദിവസം യാത്ര തടസപ്പെട്ട സഊദി പ്രവാസിക്ക് ഉണ്ടായത്.

ഖത്തർ എയർവെയ്‌സിന്റെ വിമാനത്തിൽ യാത്ര പോകാനത്തിയ യുവാവിന്റെ കൈവശമുള്ള പിസിആർ റിപ്പോർട്ട് സമയം, ഖത്തറിൽ നിന്ന് സഊദിയിലേക്ക് യാത്ര തിരിക്കുന്ന സമയത്ത് കാലാവധി കഴിയുമെന്ന കാരണം ചൂണ്ടികാട്ടിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബോർഡിങ്‌ പാസ് നൽകാതെ യാത്ര നിരസിച്ചത്. സാധാരണ നിലയിൽ സഊദി യാത്രക്കാർക്ക് കണക്ഷൻ വിമാനങ്ങൾ ആണെങ്കിലും നാട്ടിലെ വിമാനത്താവളത്തിൽ നിന്ന് ബോർഡിങ്‌ ചെയ്യുന്ന സമയമാണ് പിസിആറിനായി പരിഗണിക്കാറുള്ളത്.

സഊദിയിലേക്കുള്ള പിസിആർ സമയ പരിധിയായ 72 മണിക്കൂറിനുള്ളിലെ റിസൾട്ട് മതിയാകും. എന്നാൽ, കണക്ഷൻ വിമാനങ്ങളിൽ പോകുന്നവർക്ക് അവരുടെ കണക്ഷൻ വിമാന സമയം പരിധി വിട്ടുള്ളതാണെങ്കിൽ അവിടെ നിന്ന് സഊദിയിലേക്കുള്ള യാത്ര തുടങ്ങുന്ന സമയമാണ് പരിഗണിക്കുകയെന്നതിനാലാണ് ഇദ്ദേഹത്തിന്റെ യാത്ര തടസപ്പെടാൻ കൗരണമെന്നാണ് അറിഞ്ഞത്. ഒരേ ടിക്കറ്റ് ആണെങ്കിൽ കൂടി ഇങ്ങനെയാണത്രേ പരിഗണിക്കാറ്.

കോഴിക്കോട് നിന്ന് ഖത്തറിൽ ഇറങ്ങുന്ന യുവാവിന് പിന്നീട് സഊദിയിലേക്കുള്ള യാത്ര ഒൻപതര മണിക്കൂർ കഴിഞ്ഞ ശേഷമായിരുന്നു. നേരത്തെ 3 മണിക്കൂർ സമയം കാത്തിരിപ്പുള്ള ടിക്കറ്റ് ആയിരുന്നു ലഭിച്ചിരുന്നത്. ഈ ഷെഡ്യുൾ റദ്ദ് ചെയ്ത വിമാന കമ്പനി പിന്നീട് 24 മണിക്കൂറിനു ശേഷമുള്ള പുതിയ ഷെഡ്യുൾ ടിക്കറ്റ് നൽകിയപ്പോഴാണ് 10 മണിക്കൂറുകളോളം ദോഹയിൽ വെയ്റ്റിങ് ഉണ്ടായത്. 48 മിനുട്ട് സമയം കഴിയുമെന്ന കാരണം ചൂണ്ടികാട്ടിയാണ് യാത്ര മുടങ്ങിയത്. വിമാന കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ പ്രശ്നം ആണെങ്കിലും നഷ്ടം ഇദ്ദേഹത്തിന് മാത്രമായിരുന്നു.

കണക്ഷൻ വിമാനമാണെങ്കിൽ ഇടത്താവള കേന്ദ്രത്തിൽ എട്ട് മണിക്കൂറിലധികം സമയം കാത്തിരിപ്പ് ഉള്ളതാണെങ്കിൽ അവിടെ നിന്നുള്ള സമയമാണ് പിസിആർ റിസൾട്ട് സമയം പരിഗണിക്കുന്നതെന്നാണ് പറയപ്പെടുന്നത്. കണക്ഷൻ വിമാനങ്ങളിൽ പോകുന്ന സഊദി യാത്രക്കാർ പിസിആർ എടുക്കുമ്പോൾ 72 മണിക്കൂറിനുള്ളിലെ സമയം എന്നത് നാട്ടിലെ യാത്ര തുടങ്ങുന്ന സമയം എന്നതിന് പകരം സഊദിയിലേക്കുള്ള യാത്ര തുടങ്ങുന്ന കേന്ദ്രങ്ങളിൽ നിന്നുള്ള സമയം പരിഗണിച്ചായിരിക്കണം എന്നതാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.