ഏറ്റവും വലിയ മരുഭൂമിയിലൂടെ ഒമാനിലേക്കുള്ള പാത തുറന്നു, മുഴുവൻ അയൽ രാജ്യങ്ങളിലേക്കും കര അതിർത്തി തുറന്ന രാജ്യമായി സഊദി അറേബ്യ

0
3919

റിയാദ്: സഊദി അറേബ്യയെയും ഒമാൻ സുൽത്താനേറ്റിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ എക്‌സ്പ്രസ്സ് ഹൈവേ തുറന്നു. സഊദി കിരീടാവകാശി അമീർ മുഹമ്മദ് സൽമാന്‍റെ ഒമാൻ സന്ദർശനത്തിടെയാണ് എണ്ണൂറോളം കിലോമീറ്റർ നീളമുള്ള റോഡ് ഉദ്ഘാടനം ചെയ്തത്. ഇരു രാജ്യങ്ങൾക്കിടയിൽ വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള വലിയ ചുവടുവെപ്പാണെന്ന് വിലയിരുത്തപ്പെടുന്നു. ഹജ്ജ്, ഉംറ തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം വികസിക്കുന്നതിനും വിനോദ സഞ്ചാരികളുടെ സഞ്ചാരത്തിനും ഇത്‌ വലിയ സഹായമാകും.

ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡിന് 725 കിലോമീറ്റർ നീളമുണ്ട്. സഊദി ഒമാൻ രാജ്യങ്ങൾക്കിടയിൽ ഇത്‌ യാത്രാ സമയത്തിൽ ഗണ്യമായ കുറവ് വരുത്തും. ഏറ്റവും വലിയ മരുഭൂമി എന്ന വിശേഷിപ്പിക്കുന്ന എംപ്റ്റി ക്വാർട്ടർ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. റോഡിന്റെ ഏറ്റവും വലിയ ഭാഗം സഊദി അറേബ്യയിലൂടെയാണ്. സഊദി അറേബ്യയിലെ എംപ്റ്റി ക്വാർട്ടർ, അൽ-അഹ്സ ഗവർണറേറ്റ് വഴി റോഡ് കടന്നുപോകുന്ന റോഡിന്റെ ഒമാനിലെ നീളം 160 കിലോമീറ്ററാണ്. 580 കിലോമീറ്റർ ദൂരം സഊദി അറേബ്യയിലൂടെയാണ് കടന്നു പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയിലെ പുതിയ റോഡ് എന്ന വിശേഷണവും ഇതിനുണ്ട്.

ഒമാനിലെ അൽദാഹിറ ഗവർണറേറ്റിലെ വിലായത്ത് ഇബ്രി റൗണ്ട് എബൗട്ടിൽ നിന്നാണ് ആരംഭിക്കുന്ന 161 കിലോമീറ്റർ നീളത്തിലുള്ള ഒമാെൻറ ഭാഗം റുബുഉൽ ഖാലിയിൽ അവസാനിക്കുന്നു. ബത്ഹയിലെ ഉമ്മുൽ സമൂൽ എന്ന അതിർത്തി കവാടത്തിലൂടെയാണ് സഊദിയിലേക്ക് പ്രവേശിക്കുന്നത്. നൂറ് കോടി റിയാലിലേറെ ചിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

സഊദി ഒമാൻ റോഡ് യാഥാർഥ്യമായതോടെ സഊദി അറേബ്യക്ക് ചുറ്റുമുള്ള ഗൾഫ് ഖലയിലെ മുഴുവൻ രാജ്യങ്ങളുമായും നേരിട്ട് കര മാർഗ്ഗമുള്ള അതിർത്തി തുറക്കുന്ന രാജ്യമായി സഊദി അറേബ്യ മാറി. ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമെന്ന നിലയിൽ രാജ്യത്തിെൻറ സ്ഥാനം ഏകീകരിക്കാനും ലോജിസ്റ്റിക് പ്രകടന സൂചികയിൽ ലോകത്തിലെ മികച്ച 10 രാജ്യങ്ങളിൽ ഒന്നായി എത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.