മനാമ: റൂമിൽ ഒരുമിച്ചു കഴിയുന്ന പ്രവാസികൾ തമ്മിലുണ്ടായ വഴക്കിനിടെ ഒരാളുടെ വിരൽ കടിച്ചു മുറിച്ചു. ബഹ്‌റൈനിലെ ഒരു അപാർട്ട്മെന്റിലാണ് സംഭവം. കേസിലെ പ്രതിക്കെതിരെയുള്ള വിചാരണ നടപടികൾ നടന്നു വരികയാണ്. രണ്ട് പേർ ഒരുമിച്ചു താമസിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയത്.
സമീപ അപാർട്ട്മെന്റിലെ സ്വദേശി പൗരൻ അറിയിച്ചതനുസരിച്ച് പോലീസ് എത്തി അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. അപ്പാർട്ട്മെന്റ് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും വൈകി തിരിച്ചെത്തുന്ന ശീലവുമാണ് വഴക്കുണ്ടാക്കാൻ കാരണമായതെന്ന് പ്രതിയായ ആഫ്രിക്കൻ സ്വദേശിനി പറഞ്ഞു.
അപ്പാർട്ട്മെന്റിൽ നിന്ന് നിലവിളികൾ കേട്ടുവെന്ന് അറിയിച്ചതിനെത്തുടർന്ന് ബഹ്‌റൈൻ സ്വദേശി പോലീസിൽ വിവരം അറിയിക്കുയായിരുന്നു. നിലവിളി കേട്ട് അന്വേഷിച്ചപ്പോൾ രണ്ട് പെൺകുട്ടികൾ അക്രമാസക്തമായ വഴക്കിടുന്നതും ഒരാളുടെ കയ്യിൽ നിന്നും രക്തം ഒഴുകുന്നതും ശ്രദ്ധയിൽ പെട്ടതോടെ അദ്ദേഹം ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ, സംഭവദിവസം ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പോയതാണെന്നും പുലർച്ചെ തിരിച്ചെത്തിയ പ്രതി ആദ്യം തന്നെ അകത്തേക്ക് കടക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നും പിന്നീട് പ്രതി വാതിൽ തുറന്ന് വഴക്കിടുകയായിരുന്നുവെന്നും യുവതി മൊഴി നൽകി. ബഹ്‌റൈനിലെ പ്രധാന ക്രിമിനൽ കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 12 ലേക്ക് മാറ്റി.