ബഹ്‌റൈൻ റെഡ്ലിസ്റ്റ് പരിഷ്കരിച്ചു, ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളും ലിസ്റ്റിൽ

0
5318

മനാമ: കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് നിർദ്ദേശങ്ങൾക്കനുസൃതമായും സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസൃതമായും ബഹ്റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്സ് റെഡ് ലിസ്റ്റ് രാജ്യങ്ങളെ പുതുക്കി. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ജോർജിയ, ഉക്രെയ്ൻ, റിപ്പബ്ലിക് ഓഫ് മലാവി എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ അപ്ഡേറ്റ് ഓഗസ്റ്റ് 12 മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യ ഉൾപ്പെടെ ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളും ലിസ്റ്റിൽ ഇപ്പോഴും ഉണ്ട്.

റെഡ് ലിസ്റ്റ് രാജ്യങ്ങൾ: ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ശ്രീലങ്ക, ഇന്തോനേഷ്യ, നേപ്പാൾ, വിയറ്റ്നാം, ഫിലിപ്പൈൻസ്, മലേഷ്യ, ഇറാഖ്, ടുണീഷ്യ, ജോർജിയ, മംഗോളിയ, യുണൈറ്റഡ് മെക്സിക്കൻ സ്റ്റേറ്റ്സ്, ഡൊമിനിക്കന് റിപ്പബ്ലിക്ക്, മ്യാൻമർ, പനാമ റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക, മലാവി, നമീബിയ ഉഗാണ്ട, സിംബാബ്‌വെ, മൊസാംബിക്ക്, ഉക്രെയ്ൻ.

ബഹ്‌റൈൻ പൗരന്മാർ അല്ലെങ്കിൽ താമസക്കാർ ഒഴികെയുള്ളവർക്ക് ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശനം സാധ്യമല്ല. റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ യാത്ര ചെയ്തവർക്കും പ്രവേശനം അനുവദിക്കില്ല. പ്രവേശനത്തിന് അർഹതയുള്ള യാത്രക്കാർ 48 മണിക്കൂറിനുള്ളിലെ ക്യു ആർ സഹിതമുള്ള പിസിആർ പരിശോധനാ ഫലം സമർപ്പിക്കണം. നിർബന്ധിത ക്വാറന്റൈനിന്റെ പത്താം ദിവസത്തിലും പരിശോധന ആവശ്യമാണ്. പരിശോധനയ്ക്കുള്ള പണമടയ്ക്കൽ എത്തിച്ചേരുമ്പോൾ അല്ലെങ്കിൽ ‘BeAware ബഹ്‌റൈൻ’ ആപ്ലിക്കേഷൻ വഴി നൽകാം.

ബഹ്‌റൈനിൽ സ്ഥിരമായ മേൽവിലാസം ഇല്ലാത്ത യാത്രക്കാർക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ‌എച്ച്‌ആർ‌എ) ലൈസൻസുള്ള ക്വാറന്റൈൻ സെന്ററുകൾ ലഭ്യമാക്കിയിട്ടുണ്ട്. ബഹ്‌റൈനിൽ സ്ഥിരമായ വിലാസമുള്ളവർക്ക് അവരുടെ പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ വസതിയിൽ അവരുടെ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കാം. എന്നാൽ, ആറും അതിൽ താഴെയും പ്രായമുള്ള യാത്രക്കാരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.