ഹവാന: അടിയന്തിര സാഹചര്യത്തിൽ “അബ്ദാല കൊവിഡ് വാക്‌സിന്” ഉപയോഗിക്കാൻ അനുമതി നൽകി ക്യൂബ. ലാറ്റിൻ അമേരിക്കൻ രാജ്യമായ ക്യൂബ സ്വന്തമായി വികസിപ്പിച്ച “അബ്ദാല കൊവിഡ് വാക്‌സിന്” ആണ് അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്. ഗുണനിലവാരം, സുരക്ഷ, കാര്യക്ഷമത എന്നിവയ്‌ക്കായുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാക്‌സിൻ നൽകുവാനായി ലൈസൻസ് നൽകിയത്.
മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം അബ്ദാല കൊവിഡ് വാക്‌സിന് 92.28 ശതമാനം ഫലപ്രാപ്‌തി കണ്ടെത്തിയതായാണ് ക്യൂബൻ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബയോ ക്യൂബ ഫാർമയുടെ വെളിപ്പെടുത്തൽ. സ്വന്തമായി അഞ്ച് കൊവിഡ് വാക്‌സിൻ നിർമ്മാണത്തിനാണ് ക്യൂബയുടെ ശ്രമം. ട്രയൽ സമയത്ത് തന്നെ അബ്ദാല വാക്‌സിൻ, സൊബറന 2 എന്നീ വാക്‌സിനുകൾ ഉപയോഗിച്ച് രാജ്യത്തെ ജനതക്ക് ഇമ്മ്യൂണൈസേഷൻ പദ്ധതി ആരംഭിച്ചിരുന്നു. ഈത് വരെ 6.8 മില്യൺ ആളുകൾക്ക് ഈ രണ്ടു വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് നൽകാൻ കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 11.2 ദശലക്ഷം നിവാസികളിൽ 15 ദശലക്ഷം പേർക്ക് ഇതുവരെ വാക്സിനേഷൻ നൽകിയിട്ടുണ്ട്.
പ്രസിദ്ധ ക്യൂബൻ കവിയും രാഷ്ട്രീയക്കാരനുമായിരുന്ന ജോസ് മാർട്ടി പിറസിന്റെ ഓർമ്മക്കായാണ് ഈ നാമം സ്വീകരിച്ചത്. ഇസ്‌ലാമിക്, അറബിക് നാഗരികതയുടെ ഏറ്റവും വലിയ സ്നേഹിയും ഫാനുമായിരുന്നു ഇദ്ദേഹം. ഈ പശ്ചാത്തലത്തിലാണ് വാക്‌സിന് “അബ്ദുല്ല (abdala) കൊവിഡ് വാക്‌സിൻ” എന്ന് നാമകരണം ചെയ്‌തിരിക്കുന്നത്.
ക്യൂബ ഇതിനകം രാജ്യത്ത് ഉപയോഗിക്കുന്ന 80 ശതമാനം വാക്സിനുകൾ ഉൽപാദിപ്പിക്കുകയും അവയിൽ ചിലത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇറാൻ, അർജന്റീന, വിയറ്റ്നാം എന്നിവ ക്യൂബൻ വാക്സിനുകൾ നിർമ്മിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. ജമൈക്കയും മെക്സിക്കോയും ഒരുപക്ഷേ അവ വാങ്ങാൻ ഉദ്ദേശിക്കുന്ന രണ്ട് രാജ്യങ്ങളുമാണ്