റിയാദ്: ഏഴു വർഷം മുമ്പ് സഊദിയിൽ പോയ മകെൻറ വരവിനായി നിരകണ്ണുകളോടെ കാത്തിരുന്ന അമ്മയെ തേടി ഒടുവിലെത്തിയത് മകൻറ മരണ വാർത്ത. അതും മൃതദേഹം മോർച്ചറിയിൽ കണ്ടെത്തിയെന്ന മാതൃ ഹൃദയം പൊട്ടുന്ന വാർത്ത. ആലപ്പുഴ ചെങ്ങന്നൂർ കാരക്കാട് സ്വദേശി അരുൺകുമാറിന്റെ (30) മൃതദേഹമാണ് റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിൽ തിരിച്ചറിഞ്ഞത്.
ഏഴു വർഷമായി സഊദിയിൽ ജോലിചെയ്യുന്ന മകനെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലെന്ന അമ്മയുടെ കണ്ണീരണിഞ്ഞ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ അന്വേഷണങ്ങൾ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. ഒടുവിൽ റിയാദിലെ ശുമൈസിയിലെ അജ്ഞാത മൃതദേഹങ്ങൾ പരിശോധിക്കുന്നതിനിടെ റിയാദ് കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവൂർ അരുൺകുമാറിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു.
റിയാദിൽ വെൽഡിങ് വർക്ക്ഷോപ് നടത്തി വരികയായിരുന്ന അരുൺകുമാർ കഴിഞ്ഞ ഒന്നര വർഷമായി ശുമൈസിയിൽ സാൾട്ട് ആൻഡ് പെപ്പർ എന്ന റസ്റ്റാറൻറിൽ ജീവനക്കാരനായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കഴിഞ്ഞ മേയ് ഒന്നിന് അവസാനമായി അമ്മയുമായും സഹോദരനുമായും ടെലിഫോണിൽ അരുൺകുമാർ സംസാരിച്ചിരുന്നു.
ചില സാമ്പത്തിക ബാധ്യത ഉണ്ടെന്നും കുറച്ചുപണം അത്യാവശ്യമായി അയച്ചു തരണമെന്നും അരുൺ ആവശ്യപ്പെട്ടതായി സഹോദരൻ മുത്തുകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു ശേഷമാണ് അരുണുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. മൊബൈൽ ഫോൺ പ്രവർത്തനരഹിതമായെന്നും സുഹൃത്തുക്കൾ വഴി അന്വേഷണങ്ങൾ നടത്തിയെങ്കിലും ഫലംകണ്ടില്ലെന്നും ഇദ്ദേഹം പറയുന്നു.
നാല് ദിവസത്തിനുശേഷം അരുണിനെ കാണ്മാനില്ല എന്ന് കാണിച്ചു കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകിയെങ്കിലും കാര്യമായ ഫലം ഉണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു.
മേയ് 20ന് കുടുംബം വീണ്ടും പരാതി നൽകി കാത്തിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി അന്വേഷണം തുടർന്നു. ജൂൺ ആദ്യവാരം പൊലീസ് സ്റ്റേഷനിൽനിന്ന് അറിയിച്ചതനുസരിച്ച് നടത്തിയ തിരച്ചിലിലാണ് മോർച്ചറിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.