ഡൽഹി: കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിർദേശം. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദേശപ്രകാരം എന്യൂമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം ഈ മാസം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷൻ വാദിച്ചു. എന്നാൽ, ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതംഗീകരിക്കാത്ത ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് രണ്ട് ദിവസത്തേക്ക് കൂടി നീട്ടാം എന്നറിയിക്കുകയായിരുന്നു. കേസ് ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും.
എസ്ഐആറുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ബിഎൽഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ബിഎൽഒമാർക്ക് സുരക്ഷ കിട്ടിയില്ലെങ്കിൽ അത് അരാജകത്വത്തിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. എസ്ഐറിന്‍റെ നിയമ സാധുതയിൽ ബീഹാറിലെ പ്രധാന കേസിലെ വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന്നും കോടതി അറിയിച്ചു.





