ക്യൂൻസ്‍ലാൻഡ്: ഓസ്ട്രേലിയൻ വംശജയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ നഴ്സ് കുറ്റക്കാരനെന്ന് കോടതി. 2018ൽ ക്യൂൻസ്‍ലാൻഡിലെ ബീച്ചിൽ വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2018 ഒക്ടോബർ 22നാണ് കെയ്ൻസിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള വാംഗെട്ടി ബീച്ചിൽ നിന്ന് ടോയ കോർഡിംഗ്‍ലിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
അന്വേഷണത്തിൽ ഇന്ത്യൻ വംശജനായ രാജ്‍വിന്ദറാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് വ്യക്തമായി. ബീച്ചിൽ വച്ച് നടന്ന വാക്കുതർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് രാജ്‍വിന്ദർ ബീച്ചിലേക്ക് പോയത്. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഇയാൾ കത്തി കയ്യിൽ കരുതിയിരുന്നു. ഈ സമയത്താണ് ഫാർമസി ജീവനക്കാരിയായ ടോയ നായയുമായി ബീച്ചിൽ നടക്കാനിറങ്ങിത്.
ടോയയുടെ നായ രാജ്‍വിന്ദർ സിങ്ങിനെ നോക്കി കുരയ്ക്കാൻ തുടങ്ങി. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കായി. തർക്കത്തിനൊടുവിൽ രാജ്‍വിന്ദർ തന്റെ കയ്യിലുള്ള കത്തി ഉപയോഗിച്ച് അവളെ കുത്തിക്കൊലപ്പെടുത്തുകയും ബീച്ചിൽ തന്നെ കുഴിച്ചിടുകയുമായിരുന്നു. നായയെ സമീപത്തുള്ള ഒരു മരത്തിൽ കെട്ടിയിടുകയും ചെയ്തു. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഭാര്യയേയും 3 മക്കളെയും ഉപേക്ഷിച്ച് രാജ്‍വിന്ദർ ഓസ്ട്രേലിയയിൽ നിന്ന് രക്ഷപ്പെട്ടു.
…..
