നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ

0
9

തിരുവനന്തപുരം: ആവേശം അല തല്ലിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

36,630 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പോളിങ്. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഉണ്ടാകും. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

വടക്കൻ ജില്ലകളിൽ പ്രചാരണം അവസാനിച്ചു, വോട്ടെടുപ്പ് 11-ന്
സംസ്ഥാനത്തെ വടക്കൻ മേഖലയിലെ ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് കൊട്ടിക്കലാശത്തോടെ 6 മണിക്ക്അവസാനിച്ചു. വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് ഡിസംബർ 11-നാണ് നടക്കുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ആദ്യഘട്ട വോട്ടെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിവാദവും ശബരിമല സ്വർണ്ണക്കൊള്ളയുമടക്കംമുള്ള പ്രധാന ചർച്ചാവിഷയങ്ങളായി. ശബരിമല സ്വർണ്ണക്കൊള്ള ചർച്ചാവിഷയമാകുന്നതിനിടെ ഉയർന്നുവന്ന രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തിരിച്ചടിയാകില്ലെന്നാണ് യുഡിഎഫ്. വിലയിരുത്തൽ. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപ്പറേഷനുകളിലുൾപ്പെടെ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ ഡി എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ പ്രശ്നങ്ങൾ പരിഹരിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് കൊച്ചിയിൽ ചർച്ചാവിഷയം.

കനത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ഇത്തവണ പ്രവചനാതീതമാണ്. സി പി എമ്മിനും ബി.ജെ.പിക്കും കോൺഗ്രസിനുമായി പ്രമുഖർ രംഗത്തിറങ്ങിയതോടെ വലിയ വാശിയാണ് പ്രകടമാകുന്നത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. സ്വർണ്ണക്കൊള്ള കേസ് വിധിയെഴുത്തിനെ സ്വാധീനിക്കുമെന്ന ആശങ്കയും പ്രതീക്ഷയും മുന്നണികളിൽ പ്രകടമാണ്. ഇരു ഘട്ടങ്ങളിലെയും വോട്ടെടുപ്പിൻ്റെ ഫലപ്രഖ്യാപനം ശനിയാഴ്ച നടക്കും.