ന്യൂ ഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയില്ലെന്ന് സുരേഷ് ഗോപി. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ് എന്നും കേരളം നിലവിളിക്കുകയല്ല വേണ്ടത് എന്നും സുരേഷ് ഗോപി സംസ്ഥാനത്തെ കുറ്റപ്പെടുത്തി.
ഡൽഹിയിലെ ഒരു പരുപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ഓരോ വകുപ്പുകൾക്കാണ് ബജറ്റ് വകയിരുത്തിയത്. അവിടെ കേരളം, ബിഹാർ എന്ന് തരം തിരിച്ച് കണ്ടിട്ടില്ല. കേരളം നിലവിളിക്കാതെ കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നും ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ എന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസിവകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങൾ എങ്ങനെ വേണമെങ്കിലും പ്രചരിപ്പിച്ചോള്ളൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വിവാദപ്രസ്താവനയിൽ എന്നോട് എന്നും ചോദിക്കരുത് എന്ന് പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ കേരളത്തെ അപഹസിക്കുന്ന തരത്തിലുളള പ്രസ്താവന നടത്തിയത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ സഹായം കിട്ടുമെന്നാണ് ജോര്‍ജ് കുര്യന്റെ പ്രസ്താവന. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി പറഞ്ഞത്.