ചെന്നൈ: ജോലിസ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തിയും ലൈംഗികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് മദ്രാസ് ഹൈക്കോടതി. അതിൽ ആരോപണവിധേയരുടെ ഉദ്ദേശ്യം പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കോർപ്പറേറ്റ് ജീവനക്കാർ തങ്ങളുടെ സഹപ്രവർത്തകരുമായി ഇടപഴുകുമ്പോൾ മാന്യത പുലർത്തണം. സഹപ്രവർത്തകർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും അത് എങ്ങനെ അനുഭവപ്പെടുന്നു എന്നതനുസരിച്ചാണ് ആ മാന്യതയുടെ മാനദണ്ഡം കണക്കാക്കുന്നതെന്നും ജസ്റ്റിസ് ആർ.എൻ മഞ്ജുള നിരീക്ഷിച്ചു.
എച്ച്സിഎൽ ടെക്നോളജീസിലെ മൂന്ന് വനിതാ ജീവനക്കാർ മേലുദ്യോഗസ്ഥനെതിരെ നൽകിയ പരാതി ലൈംഗിക പീഡനമല്ലെന്ന ലേബർ കോടതി വിധി റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
ജോലിചെയ്യുന്നതിനിടയിൽ മേലുദ്യോഗസ്ഥൻ പലപ്പോഴും തങ്ങളുടെ പുറകിൽ നിൽക്കുകയും തങ്ങളുടെ തോളിൽ തൊടുകയും ഷേക്ക് ഹാൻഡ് ചെയ്യാൻ നിർബന്ധിക്കുയും ചെയ്യുന്നുവെന്ന് ആഭ്യന്തര പരാതി പരിഹാരസമിതിക്ക് ജീവനക്കാർ പരാതി നൽകിയിരുന്നു.
ജാക്കറ്റ് അഴിക്കാൻ നിർബന്ധിച്ചുവെന്നും, കമ്പനി ജീവനക്കാർക്ക് നൽകുന്ന ഓവർക്കോട്ടിന്റെ അളവുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ച് ബുദ്ധിമുട്ടിച്ചുവെന്നും പരാതിയുണ്ടായിരുന്നു. ഇതിൽ ആഭ്യന്തര പരാതി പരിഹാരസമിതി നടത്തിയ അന്വേഷണത്തിനൊടുവിൽ ജീവനക്കാരനെതിരെ നടപടിയെടുക്കുകയും ചെയ്തു. എന്നാൽ ഐസിസി നടപടി ലേബർ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്.