Tuesday, 14 January - 2025

‘കോൺ​ഗ്രസിന്റെ വാതിൽ അടച്ചിട്ടില്ല, ഞാൻ മുട്ടിയിട്ടുമില്ല’: യുഡിഎഫ് പ്രവേശന ചർച്ചകളോട് പ്രതികരിച്ച് പിവി അൻവർ

തിരുവനന്തപുരം: ജനകീയ യാത്ര പുതിയ രാഷ്ട്രീയ മാറ്റത്തിനുള്ള തുടക്കമെന്ന് പി വി അൻവർ എംഎല്‍എ. ഡൽഹിയിൽ വെച്ച് മുതിർന്ന കോൺ​ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസിൻ്റെ വാതിൽ ആദ്യമേ ചാരിക്കിടക്കുകയാണ് എന്ന അഭിപ്രായം എനിക്കില്ല. വാതിൽ ചാരിക്കിടക്കുന്നു, അടച്ചു എന്നൊക്കെ പല വാർത്തകളും വന്നു. കോൺ​ഗ്രസിലേക്കുള്ള വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല, വാതിലിൽ പോയി മുട്ടിയിട്ടില്ലെന്നും പി വി അൻവർ പറഞ്ഞു. റിപ്പോർട്ടർ ടി വി ‘കോഫി വിത്ത് അരുണി’ലായിരുന്നു പ്രതികരണം

‘കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. കേരള ഹൗസിലാണ് താമസിച്ചിരുന്നത്. അവിടെ തന്നെയാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നേതാക്കൾ ഉണ്ടാകുന്നത്. ധാർമിക പിന്തുണയാണ് ഞാൻ അവരോട് ആവശ്യപ്പെട്ടത്. രാഷ്ട്രീയ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല.

കോൺഗ്രസിൻ്റെ വാതിൽ ആദ്യമേ ചാരിക്കിടക്കുകയാണ് എന്ന അഭിപ്രായം എനിക്കില്ല. വാതിൽ ചാരിക്കിടക്കുന്നു, അടച്ചു എന്നൊക്കെ പല വാർത്തകളും വന്നു. ഞാൻ ആ വാതിലിൽ പോയി മുട്ടിയിട്ടില്ല, ആ വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. യുഡിഎഫിന്‍റെ വാതിലുകൾ എങ്ങനെയാണോ ഉള്ളത് അതുപോലെ തന്നെയാണ് ഇപ്പോഴുമുള്ളത്. സമരത്തിൽ എനിക്കല്ല പിന്തുണ, വിഷയത്തിനാണ് നേതാക്കളുടെ പിന്തുണ,’ പി വി അൻവർ പറഞ്ഞു.

ഭരണകക്ഷിയിൽ നിന്നും തനിക്ക് പിന്തുണയറിച്ച് നേതാക്കൾ എത്തിയിട്ടുണ്ടെന്നും വലിയ പൊട്ടിത്തെറി എൽഡിഎഫിൽ ഉണ്ടാകാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ മൂന്നാം ചേരിയാണ് ഉണ്ടാകാൻ പോകുന്നതെന്നും പി വി അൻവ‍‍ർ പറഞ്ഞു.

‘ഭരണപക്ഷത്തെ മൂന്ന് എംഎൽഎമാരുടെ പിന്തുണ ഒറ്റയടിക്ക് നിഷേധിക്കാനാവില്ല. അസംതൃപ്തരായ പല നേതാക്കളും പിന്തുണയറിയിച്ചിട്ടുണ്ട്. വലിയ പൊട്ടിത്തെറി എൽഡിഎഫിൽ ഉണ്ടാകാൻ പോകുകയാണ്. പലതും പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പല ഘടകകക്ഷികളും സഹിക്കാവുന്നതിലധികം അപമാനങ്ങൾ നേരിട്ടാണ് നിൽക്കുന്നത്. അവർ പിന്നെ എന്ത് അടിസ്ഥാനത്തിൽ തുടരണം. ഒന്നും പറയാനില്ലാത്ത ഒരിടത്ത് എന്തിന് തുടരണം എന്ന് ചിന്തിക്കുകയാണ്.

രണ്ടോ മൂന്നോ എംഎൽഎമാരിൽ ഇത് ഒതുങ്ങില്ല. മൂന്ന് എംഎൽഎമാരുമായി കുറച്ചുകാലമായി സംസാരിക്കുന്നുണ്ട്. അവർ എന്റെ കൂടെ വന്ന് പാർട്ടിയാകും എന്നല്ല. ചിലർ എന്നോടൊപ്പം ഉണ്ടായേക്കാം. അതല്ലെങ്കിൽ ഒരു മൂന്നാം ചേരി എൽഡിഎഫിൽ നിന്ന് അടർന്ന് ഇവിടെയുണ്ടാകാൻ പോകുകയാണ്. യുഡിഎഫിൻ്റെ ഭാ​ഗമാകാൻ തന്നെയാണ് അവർ ഉദ്ദേശിക്കുന്നത്. പ്രബലമായ സാമുദായിക കക്ഷികളുണ്ടാകും ഇതിൽ. ജനകീയയാത്ര ഒരു രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമായിരിക്കാം,’ പി വി അൻവർ പറഞ്ഞു.

പി വി അൻവർ യുഡിഎഫിലേക്കെന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് സിപിഐഎം-ബിജെപി നേതാക്കളെ കൂടെ കൂട്ടാനാണ് പി വി അൻവറിൻ്റെ നീക്കം. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺ​ഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന. യുഡിഎഫ് പ്രവേശനത്തിൻ്റെ കളമൊരുങ്ങലാവും വനനിയമ ഭേദ​ഗതി ബില്ലിനെതിരെ അൻവ‍ർ നടത്തുന്ന ജനകീയ യാത്ര. ഇതിൻ്റെ ഭാ​ഗമായാണ് അൻവറിൻ്റെ യാത്രയിൽ കോൺ​ഗ്രസ് ഭാരവാഹികൾ പങ്കെടുക്കുന്നതെന്നാണ് വിവരം. നേതൃത്വത്തിൻ്റെ തീരുമാന പ്രകാരമാണ് ഈ നീക്കമെന്നാണ് വിവരം.

മാനന്തവാടിയിൽ നിന്നും വഴിക്കടവ് വരെയാണ് വനനിയമ ഭേദ​ഗതി ബില്ലിനെതിരെ അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഇ ടി മുഹമ്മദ് ബഷീർ എം പിയാണ് സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടകൻ. സൂചന. പാർ‌ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫിലെ മൂന്ന് എംഎൽഎമാരുമായി പി വി അൻവ‍ർ ചർച്ച നടത്തി.

സംഘടന ശക്തിപ്പെടുത്തി യുഡിഎഫുമായി വിലപേശുകയാണ് ലക്ഷ്യം. ഒരു യുവ സിപിഐഎം എംഎൽഎയുമായും അൻവർ‌ സംസാരിച്ചിട്ടുണ്ട്. എൽഡിഎഫിലെ ഘടകകക്ഷി നേതാവുമായും മുതിർന്ന ബിജെപി നേതാവുമായും അൻവർ ചർച്ച നടത്തി. കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ശക്തിപ്രകടിപ്പിക്കാനുള്ള നീക്കമാണ് അൻവർ നടത്തുന്നത്.

Most Popular

error: