ന്യൂഡൽഹി: വാട്സാപ്പിന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും യുപിഐ സേവനം (വാട്സാപ് പേ) നൽകാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അനുമതി നൽകി. യുപിഐ വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിവച്ചേക്കാവുന്നതാണ് തീരുമാനം. നിലവിൽ 50 കോടിയിലേറെ ഉപയോക്താക്കൾക്ക് വാട്സാപ് അക്കൗണ്ടുണ്ട്. ഇതിൽ 10 കോടിക്കു മാത്രമേ യുപിഐ സേവനം നൽകാൻ അനുമതിയുണ്ടായിരുന്നുള്ളൂ. ഈ നിയന്ത്രണമാണ് എടുത്തുകളഞ്ഞത്.
50 കോടിയിലേറെ ഉപയോക്താക്കളുള്ള കമ്പനിക്ക് യുപിഐ സേവനം നൽകുന്നത് വിപണിയിലെ മത്സരത്തെ ബാധിക്കുമെന്ന ആശങ്കയാണ് പരിധി വയ്ക്കാൻ ആദ്യം എൻപിസിഐയെ പ്രേരിപ്പിച്ചത്. അനുമതി ലഭിക്കുന്നതോടെ വിപണിയിൽ ഗൂഗിൾ പേ, ഫോൺപേ എന്നിവയുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാം.
നിലവിൽ പ്രതിമാസ ഉപയോഗത്തിൽ വാട്സാപ് പേ 11–ാം സ്ഥാനത്താണ്. നവംബറിൽ 3,890 കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഒന്നാമതുള്ള ഫോൺപേ വഴി കൈമാറിയത് 10.88 ലക്ഷം കോടി രൂപയും.