കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം; ചിന്ത ജെറോം

0
1525

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിനിടെ കരിങ്ങാലി വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ചിന്ത ജെറോം. കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങള്‍ പകര്‍ത്തിയാണ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പിയില്‍ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയില്‍ വിതരണം ചെയ്തതെന്നും ചിന്ത പറയുന്നു.

ഇതിന്റെ ചിത്രങ്ങള്‍ ബിയര്‍ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ ‘നന്നാക്കികള്‍’ പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തില്‍ എങ്ങനെയാണ് അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയര്‍ കുപ്പി പരിഹാസമെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയില്‍ ആണ് സംഘടിപ്പിപ്പെടുന്നതു. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂര്‍വം അര്‍ത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമര്‍ശനങ്ങളുമായി ഒരുകൂട്ടര്‍ ഇറങ്ങി പുറപ്പെടുന്നത്.

വരുംകാലത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിര്‍ണയിക്കാനുള്ള പ്രധാനപ്പെട്ട ചര്‍ച്ചകളുടെ ഇടമാണ് പാര്‍ട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിന്റെ പ്രത്യയശാസ്ത്ര രൂപമാണ് മാര്‍ക്‌സിസം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങള്‍ പകര്‍ത്തിയാണ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പിയില്‍ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയില്‍ വിതരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ ബിയര്‍ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ ‘ നന്നാക്കികള്‍’ പ്രചരിപ്പിക്കുന്നത്.

സത്യാനന്തര രാഷ്ട്രീയത്തില്‍ എങ്ങനെയാണ് അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയര്‍ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികള്‍ ഒരിക്കലും മായില്ല എന്ന് ബോര്‍ഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധര്‍ – അസത്യ പ്രചാരകര്‍ കള്ളങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. അവര്‍ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാന്‍ തയ്യാറാവണം.